ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിക്കില്ലെന്ന് സുപ്രിംകോടതി; കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും

ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിക്കില്ലെന്ന് സുപ്രിം കോടതി. 5 അംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ച 7 ചോദ്യങ്ങൾക്ക് മാത്രമേ വിശാല ബെഞ്ച് ഉത്തരം കൽപ്പിക്കൂ. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിവിധ മതാചാര കേസുകൾ ഒന്നിച്ച് ഭരണഘടനാ ബെഞ്ചിൽ ലിസ്റ്റ് ചെയ്യാനും 9 അംഗ ബെഞ്ച് നിർദേശിച്ചു. അതേസമയം ശബരിമല യുവതി പ്രവേശന കേസിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ രംഗത്തെത്തി. ശബരിമല വിധിയിൽ വ്യക്തത ഇല്ലെന്ന് സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു.
5 അംഗ ബെഞ്ചിന്റെ ഏഴ് ചോദ്യങ്ങൾക്ക് മാത്രമാകും ഒമ്പതംഗ ബെഞ്ച് ഉത്തരം നൽകുകയെന്ന ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചതോടെ കോടതി നടപടികൾ അരംഭിച്ചു. സമിശ്ര അഭിപ്രായങ്ങളുമായി തുടർന്ന് മുതിർന്ന അഭിഭാഷകർ രംഗത്തെത്തി. ഇന്ദിരാ ജയ്‌സിംഗ് പുനഃപരിശോധന ഹർജികളാണ് ആദ്യം പരിശോധിക്കേണ്ടത് എന്ന അഭിപ്രായക്കാരിയായിരുന്നു. തന്നെ കേസിൽ കക്ഷി ചേർക്കണം എന്നായിരുന്നു രാജീവ് ധവാന്റെ ആവശ്യം. വാദങ്ങൾ പറയാൻ കൂടുതൽ സമയം കൊടതി നൽകണമെന്ന് മനു അഭിഷേക് സിംഗ്വി അപേക്ഷിച്ചു. ‘എല്ലാ വാദങ്ങളിൽ നിന്നും ഭിന്ന നിലപാടുമായി ഒടുവിൽ കേന്ദ്രസർക്കാർ നില ഉറപ്പിച്ചു. ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷന് യുവതി പ്രവേശനത്തിന് ഹർജി നൽകാൻ അവകാശമുണ്ടോ? ദാവൂദി ബോറ വിഭാഗത്തെ ബാധിക്കുന്ന ഹർജികൾ കൂടി ഒപ്പം പരിഗണിക്കണം. ശബരിമല വിധിയിൽ വ്യക്തത ഇല്ല.’ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വാദം ഉന്നയിച്ചത്.
മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിയ്ക്കാൻ തുടർന്ന് കോടതി തിരുമാനിച്ചു. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങൾ മാത്രമേ പരിഗണിക്കൂ എന്ന് കോടതി ആവർത്തിച്ചു.
കോടതിക്ക് മുന്നിലുള്ള ചോദ്യങ്ങൾ ആവശ്യമെങ്കിൽ പുനഃക്രമീകരിക്കും. വിശദമായ വാദത്തിനു മുമ്പ് വെള്ളിയാഴ്ച അഭിഭാഷകരുടെ യോഗം ചേരും. സുപ്രിംകോടതി സെക്രട്ടറി ജനറലും യോഗത്തിൽ പങ്കെടുക്കും. ഓരോ അഭിഭാഷകനും ഏതു കാര്യങ്ങൾ ഉന്നയിക്കണമെന്ന് യോഗം തീരുമാനിക്കും. പുതിയ വിഷയങ്ങൾ കൂട്ടിച്ചേർക്കണോയെന്ന് അഭിഭാഷക യോഗം നിർദേശിക്കണം .ഓരോ അഭിഭാഷകനും വാദിക്കേണ്ട സമയവും നിശ്ചയിക്കണം.
Story Highlights- Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here