പൗരത്വ നിയമഭേദഗതി: യോജിച്ച് പ്രക്ഷോഭം നടത്തണമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് കെ സുധാകരൻ

പൗരത്വ നിയമഭേദഗതിക്കെതിരെ യോജിച്ച് പ്രക്ഷോഭം നടത്തണമെന്ന് പറയാൻ പിണറായി വിജയന് അവകാശമില്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി. ബിജെപിക്കെതിരെ കോൺഗ്രസിനൊപ്പം നിൽക്കണമെന്നു പറഞ്ഞ യെച്ചൂരിയെ ഒറ്റപ്പെടുത്തിയ ആളാണ് പിണറായി വിജയനെന്നും സുധാകരൻ പറഞ്ഞു.
യെച്ചൂരിക്ക് ഇല്ലാത്ത അഭിപ്രായമാണ് പിണറായിയുടേത്. ബിജെപിയുടെ വോട്ട് വാങ്ങിയാണ് പിണറായി വിജയൻ ആദ്യമായി നിയമസഭയിൽ എത്തിയത്. പൗരത്വ വിഷയത്തിൽ ബിജെപിയുടേയും സിപിഎമ്മിന്റയും നിലപാടുകളോട് കോൺസിന് ഒരു പോലെ എതിർപ്പാണെന്നും സുധാകരൻ പറഞ്ഞു.
സമരം സംഘടിപ്പിക്കാൻ സിപിഎമ്മിന്റെ വാടക കാൽ കോൺഗ്രസിന് വേണ്ട. കേരളത്തിൽ സമരം ചെയ്യുന്നവരെ പോലീസിനെ വിട്ട് തല്ലി ചതയ്ക്കുന്ന മുഖ്യമന്ത്രിക്ക് പൗരത്വ വിഷയത്തിൽ ആത്മാർത്ഥയില്ല. അധികാരം ഉപയോഗിച്ചു സമരത്തെ നേരിടുന്നത് പിണറായി വിജയനാണ്. സംയുക്ത പ്രക്ഷോഭത്തിൽ പങ്കുചേർന്ന രമേശ് ചെന്നിത്തലക്ക് തെറ്റ് പറ്റിയിട്ടില്ല, അതിന് മെറിറ്റുണ്ട്, ചെറിയ ദോഷവുമുണ്ട്. പൗരത്വ നിയമത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം സ്വാതന്ത്ര്യ സമരമാണ് രാജ്യത്ത് നടക്കുന്നത്. ആനപ്പുറത്ത് പോകുന്നവനോട് പട്ടി കുരയ്ക്കുന്നത് പോലെയാണ് രാജ്യത്തെ അവസ്ഥ. ഇത്രയേറെ പ്രതിഷേധം ഉയർന്നിട്ടും പ്രധാനമന്ത്രിയും മന്ത്രിമാരും പുനർചിന്തനത്തിന് തയ്യാറായിട്ടില്ല. അധികാരത്തിന് വേണ്ടിയല്ല കോൺഗ്രസ് ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
Story Highlights: K Sudhakaran, Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here