തുടർച്ചയായ തോൽവി; പാക് ടീമിൽ നിന്ന് ഏഴ് താരങ്ങൾ പുറത്ത്

ബംഗ്ലാദേശിനെതിരെ ഈ മാസം നടക്കുന്ന ടി-20 പരമ്പരക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. റാങ്കിംഗിൽ ഒന്നാമതാണെങ്കിലും തുടർച്ചയായ തോൽവികൾ വഴങ്ങുന്നതിൻ്റെ പശ്ചാത്തലത്തിൽ ഏഴ് താരങ്ങളെയാണ് ടീമിൽ നിന്നു പുറത്താക്കിയിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ കളിച്ച ടീമിൽ നിന്നും സമൂലമാറ്റവുമായാണ് ബംഗ്ലാദേശ് പരമ്പരയിൽ പാകിസ്താൻ ഇറങ്ങുക.
നടന്നു കൊണ്ടിരിക്കുന്ന ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നുവെങ്കിലും സീനിയർ പേസർ മൊഹമ്മദ് ആമിറിന് ടീമിൽ ഉൾപ്പെടാനായില്ല. ഒപ്പം ആസിഫ് അലി, ഫഖർ സമാൻ, ഹാരിസ് സൊഹൈൽ, ഇമാം ഉൾഹഖ്, മൊഹമ്മദ് ഇർഫാൻ, വഹാബ് റിയാസ് തുടങ്ങിയ താരങ്ങളും ടീമിൽ നിന്ന് പുറത്തായി. ഒപ്പം, മൂന്ന് പുതുമുഖങ്ങൾ ടീമിൽ ഉൾപ്പെടുകയും ചെയ്തു. നടന്നു കൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗിൽ ഗംഭീര പ്രകടനം നടത്തുന്ന പേസർ ഹാരിസ് റൗഫ്, അഷാൻ അലി, അമദ് ബട്ട് എന്നിവരാണ് ടീമിൽ ഉൾപ്പെട്ടിരിക്കുന്ന പുതുമുഖങ്ങൾ.
ഇവർക്കൊപ്പം സീനിയർ താരങ്ങളായ ഷൊഐബ് മാലികിനെയും മൊഹമ്മദ് ഹഫീസിനേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ഇരുവരും ടീമിൽ ഇടം പിടിക്കുന്നത്. പേസർ ഷഹീൻ അഫ്രീദിയും ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്.
അവസാനം കളിച്ച 9 ടി-20 മത്സരങ്ങളിൽ 8 എണ്ണത്തിലും പാകിസ്താൻ പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ടീമിൽ സമൂല മാറ്റം വരുത്താൻ സെലക്ഷൻ കമ്മറ്റി ചെയർമാനായ മിസ്‌ബാഹ് ഉൾ ഹഖ് തീരുമാനിച്ചത്.
Story Highlights: Pakistan, Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here