തോട്ടം മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തോട്ടം മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ പ്ലാന്റേഷൻ നയം രൂപീകരിക്കാൻ ഒരുങ്ങി കേരള സർക്കാർ. തോട്ടം തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനവും ജീവിത സൗകര്യങ്ങളും ഉറപ്പ് വരുത്തുക, ഉത്പാദന ക്ഷമത വർധിപ്പിക്കൽ തുടങ്ങിയവക്ക് പ്ലാന്റേഷൻ നയം ഊന്നൽ നൽകും.
രാജ്യത്തെ തോട്ടവിള ഉത്പാദനത്തിന്റെ 47.98 ശതമാനം കേരളത്തിൽ നിന്നാണ്. 3.3 ലക്ഷം തൊഴിലാളികൾ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നു. എന്നാൽ, വർഷങ്ങളായി തോട്ടം മേഘല നിരവധി പ്രതിസന്ധികൾ നേരിടുകയാണ്. തോട്ടവിളകൾ നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യുന്നതും തുടർച്ചയായി വന്ന പ്രളയവും ഉൽപാദനത്തിലെ ഇടിവുമെല്ലാം തോട്ടം മേഖലയിലെ പ്രതിസന്ധി വർധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തോട്ടം മേഖലയിൽ സർക്കാർ പ്രത്യേക നയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.
പ്ലാന്റർമാരും തൊഴിലാളികളും തോട്ടം മേഖലയിലെ വിദഗ്ധരും ഉൾപ്പെടെ ഉള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാരൂപിച്ചായിരിക്കും നയ പ്രഖ്യാപനം. കരട് നയം ചർച്ച ചെയ്യുന്നതിനായി ജനുവരി 21 ന് എറണാകുളത്ത് ഏകദിന ശിൽപശാല സംഘടിപ്പിക്കുമെന്നും മന്ത്രി ടിപി രാമകൃഷ്ണൻ കോഴിക്കോട് നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here