ഗവര്‍ണര്‍ പദവിയുടെ സാധുത ചോദ്യം ചെയ്ത് സിപിഐഎം കേന്ദ്രകമ്മിറ്റി
ഗവര്‍ണര്‍മാരുടെ പ്രസക്തിയെക്കുറിച്ച് ആലോചിക്കേണ്ട സമയമായെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭയേയും സര്‍ക്കാരിനേയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസ്താവനകള്‍ ഇറക്കുന്നതിനു മുന്‍പ് ഭരണഘടന വായിച്ചുനോക്കണമെന്നായിരുന്നു സീതാറാം യെച്ചൂരി ആവശ്യം.രാഷ്ട്രീയക്കാരനെ പോലെ ഗവര്‍ണര്‍ സംസാരിക്കുന്നത് ശരിയല്ല. സംസ്ഥാനങ്ങള്‍ക്ക് കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഭാഗമായ ഗവര്‍ണര്‍ പദവി വേണമോ എന്ന ചര്‍ച്ച പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോരാട്ട വഴിയിലെ കരുത്തുറ്റ സാന്നിധ്യം എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ഇ ബാലാനന്ദന്‍ അനുസ്മരണത്തിലാണ് ഗവര്‍ണര്‍ക്കെതിരായ കോടിയേരിയുടെ വിമര്‍ശനങ്ങള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയവും സുപ്രിംകോടതിയെ സമീപിച്ചതുമെല്ലാം ഭരണഘടനാനുസൃതമായ നടപടികളാണ്.
എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും, അനാവശ്യ ഇടപെടലുകളും നടത്തുന്നുവെന്നാണ് കോടിയേരി ആരോപിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭയെയും, സംസ്ഥാന സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണെന്നും കോടിയേരി പറയുന്നു. ഗവര്‍ണര്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here