കോഴ ആരോപണം; ആലപ്പുഴ നഗരസഭാ ചെയർമാനെതിരെ സമരം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ
കോഴ ആരോപണത്തിൽ കുടുങ്ങിയ ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെ സമരം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. പൊതുചടങ്ങിൽ ചെയർമാനെ തടയുന്നതടക്കമുള്ള പ്രതിഷേധപരിപാടികളാണ് ഇടത് സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ചെയർമാനെതിരെ കോൺഗ്രസിനുള്ളിലും അമർഷം പുകയുകയാണ്.
യുവസംരംഭകയോട് പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെ സമരം ശക്തമാക്കുകയാണ് ഇടതുമുന്നണി. ചെയർമാൻ രാജിവെയ്ക്കും വരെ നഗരസഭാ യോഗത്തിലടക്കം ബഹിഷ്കരിക്കാനാണ് പ്രതിപക്ഷ കൗൺസിലർമാരുടെ തീരുമാനം.
കൈക്കൂലി ആരോപണം അടിസ്ഥാനരഹിതമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചെയർമാൻ. സേവന പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് പണം ചോദിച്ചത്. ശബ്ദരേഖ പുറത്തുവന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്.
എന്നാൽ ശബ്ദരേഖയിൽ കോൺഗ്രസുകാരനായ ചെയർമാൻ സിപിഎമ്മിനു വേണ്ടി പണം ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ കുഞ്ഞുമോന് വ്യക്തമായ മറുപടിയില്ല. തദ്ദേശതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ ശബ്ദരേഖയടക്കം കോഴ ആരോപണം ഉയർന്നതിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. ചെയർമാനോട് ഡിസിസി പ്രസിഡന്‍റ് വിശദീകരണം തേടും. അതേസമയം, നഗരസഭയിൽ കോൺഗ്രസും സിപിഎമ്മും ചേർന്നുള്ള അഴമിതിയുടെ തെളിവുകളാണ് പുറത്തുവന്നതെന്ന് ബിജെപി ആരോപിച്ചു.
ഏതായാലും നഗരസഭ ചെയർമാനെതിരായ കൈക്കൂലി ആരോപണം ആലപ്പുഴയിലെ ഭരണപക്ഷത്തിൽ മാത്രമല്ല, പ്രതിപക്ഷത്തിലും ആഭ്യന്തര കലഹത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
ആലപ്പുഴ ബീച്ചിൽ അണ്ടർ വാട്ടർ ടണൽ എക്‌സ്‌പോ നടത്താൻ അനുമതി തേടിയെത്തിയ ആർച്ച എന്ന യുവതിയോടാണ് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലിക്കൊപ്പം മറ്റ് ആനുകൂല്യങ്ങളും കുഞ്ഞുമോൻ ആവശ്യപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. കൈക്കൂലി ആവശ്യപ്പെടുന്നതിൻ്റെ ശബ്ദരേഖ ആർച്ച പുറത്തുവിട്ടിരുന്നു.
Story Highlights: Bribery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here