മകനെ കളത്തിലിറക്കി രാജ് താക്കറെ; ഹിന്ദുത്വവാദത്തിന് ഊന്നൽ നൽകി പുതിയ മാറ്റങ്ങളുമായി എംഎൻഎസ്

മഹാരാഷ്ട്രയിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങി ശിവസേന സ്ഥാപക നേതാവ് ബാൽ താക്കറെയുടെ അനന്തരവൻ രാജ് താക്കറെ. ഹിന്ദുത്വവാദത്തിന് കൂടുതൽ ഊന്നൽ നൽകിയാണ് രാജ് താക്കറെയുടെ രണ്ടാം വരവ്. രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്)
പുതിയ കൊടി അവതരിപ്പിച്ചു. കാവി നിറത്തിലുള്ളതാണ് പുതിയ കൊടി. ഗോരേഗാവിലെ നെസ്‌കോ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുടെ ജന്മദിനമായ ജനുവരി 23നാണ് പാർട്ടിക്ക് പുതിയ മാനം കൈവന്നതെന്നതും ശ്രദ്ധേയമാണ്.
കാവി നിറത്തിലുള്ള കൊടിയിൽ ഛത്രപതി ശിവജിയുടെ രാജമുദ്രയും പാർട്ടിയുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. വേദിയിൽ സവർക്കറുടെ ചിത്രം ഇടംപിടിച്ചതും ശ്രദ്ധേയമായി. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് സവർക്കറുടെ ചിത്രം വേദിയിൽ ഇടംപിടിക്കുന്നത്. രാജ് താക്കറെയുടെ മകൻ അമിത് രാജ് താക്കറെയുടെ രാഷ്ട്രീയ പ്രവേശനത്തിനും ചടങ്ങ് വേദിയായി.
14വർഷം മുമ്പാണ് ശിവസേനയിൽ നിന്ന് പുറത്തെത്തി രാജ് താക്കറെ മഹാരാഷ്ട്ര നവനിർമാൺ സേന സ്ഥാപിക്കുന്നത്. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ പ്രകടനം ദയനീയമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here