വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കില്ല: നിയമസഭാ സമിതി
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കില്ലെന്ന് നിയമസഭാ സമിതി. നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി തുറമുഖം ഉടന്‍ കമ്മീഷന്‍ ചെയ്യണമെന്നു സമിതി നിര്‍ദേശിച്ചു. പാറയുടെ ദൗര്‍ലഭ്യം മറികടക്കാന്‍ പദ്ധതിക്കു മാത്രമായി പാറ പൊട്ടിക്കാന്‍ അനുമതി നല്‍കണമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇതിനായി ചേരണമെന്നും സമിതി നിര്‍ദേശിച്ചു.
കാലാവധി കഴിഞ്ഞിട്ടും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സി ദിവാകരന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. ബ്രേക്ക് വാട്ടര്‍ പ്രോജക്ട് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് സമിതി നിരീക്ഷിച്ചു. പാറ ലഭിക്കാനില്ലെന്നതാണു ഇതിനു കാരണമായി അദാനി ഗ്രൂപ്പ് അറിയിച്ചത്. അന്യസംസ്ഥാനത്തുനിന്നും പാറകൊണ്ടുവന്നിട്ടും ഇതു മതിയാകുന്നില്ല. അതിനാല്‍ പാറ ഖനനത്തിനു കൂടുതല്‍ ലൈസന്‍സ് നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ഇതിനു പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിക്കണമെന്ന് സമിതി നിര്‍ദേശിച്ചു.
നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കില്ല. കരാര്‍ പ്രകാരം നഷ്ടപരിഹാരം ഈടാക്കാനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്നു മാസം കൂടി കഴിഞ്ഞാല്‍ അദാനി ഗ്രൂപ്പില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കും. എത്രയും പെട്ടെന്ന് പദ്ധതി കമ്മീഷന്‍ ചെയ്യണമെന്നും അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും സമിതി വ്യക്തമാക്കി. പദ്ധതി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സമിതി നിര്‍ദേശിച്ചു.
Story highlights: Vizhijam port
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here