തുടർച്ചയായ മത്സരങ്ങൾ: വിമർശിച്ച് കോലി; ബിസിസിഐക്ക് അതൃപ്തി

ഇന്ത്യൻ ടീം വിശ്രമമില്ലാതെ മത്സരം കളിക്കുന്നുവെന്ന് ക്യാപ്റ്റൻ വിരാട് കോലി. ന്യൂസിലൻഡിനെതിരായ ആദ്യ ടി-20 മത്സരത്തിനു മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കോലി ബിസിസിഐയെ വിമർശിച്ച് രംഗത്തെത്തിയത്. കളിക്കാർ ഒരു പരമ്പര പൂർത്തിയാക്കി വിമാനത്തിൽ അവിടെ നിന്ന് അടുത്ത പരമ്പരക്കായി പുറപ്പെടുന്ന കാര്യം ഏറെ ദൂരത്തിൽ അല്ലെന്നായിരുന്നു കോലിയുടെ വിമർശനം. ഭാവിയിൽ മത്സരക്രമം തീരുമാനിക്കുമ്പോൾ അല്പം കൂടി സമയം പരമ്പരകൾക്കിടയിൽ അനുവദിക്കണമെന്നും കോലി പറഞ്ഞു.
എന്നാൽ, നായകൻ്റെ വിമർശനത്തിൽ ബിസിസിഐക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. വർക്ക് ലോഡാണെന്ന തോന്നലുണ്ടെങ്കിൽ അത് പരാതിപ്പെടാനുള്ള അവകാശം കോലിക്കുണ്ടെന്നും എന്നാൽ ന്യൂസിലൻഡിൽ പോയി പരസ്യമായി പരാതിപ്പെട്ടത് ശരിയായില്ലെന്നും ബിസിസിഐ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പരമ്പരകൾക്കിടയിൽ ഇനിയും സമയം വേണമെങ്കിൽ നേരിട്ട് സമീപിച്ച് ഇക്കാര്യം സൂചിപ്പിക്കാമെന്നും ബിസിസിഐ പറയുന്നു. കളിക്കാരുടെ താത്പര്യവും ക്ഷേമവും നോക്കിയാണ് തങ്ങൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതെന്നും ലോകകപ്പിനു ശേഷം താരങ്ങൾക്ക് വേണ്ടത്ര വിശ്രമം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇക്കാര്യം മാധ്യമങ്ങളോട് പറയുന്നതിനു മുൻപ് ബിസിസിഐ സെക്രട്ടറിയെ എങ്കിലും അറിയിക്കാമായിരുന്നു എന്ന് ഒരു ബിസിസിഐ അംഗം പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ജനുവരി 10നാണ് നാട്ടിൽ നടന്ന ശ്രീലങ്കൻ ടി-20 പരമ്പര അവസാനിച്ചത്. തുടർന്ന് 14ന് ഓസീസ് പരമ്പര ആരംഭിച്ചു. 19ന് ഓസ്ട്രേലിയക്കെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പര അവസാനിച്ചു. ഇന്ന് (24 ജനുവരി) ന്യൂസിലൻഡിൽ ടി-20 പരമ്പര ആരംഭിച്ചു. മാർച്ച് നാലിനാണ് പര്യടനം അവസാനിക്കുക. തുടർന്ന് മാർച്ച് 12ന് നാട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കും.
Story Highlights: Virat Kohli, BCCI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here