ജെയ്റ്റ്‌ലിക്കും സുഷമയ്ക്കും പത്മവിഭൂഷൺ; പി വി സിന്ധുവിന് പത്മഭൂഷൺ

അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, ജോർജ് ഫെർണാണ്ടസ് എന്നിവർക്ക് പത്മവിഭൂഷൺ. മുൻ കേന്ദ്രമന്ത്രി മനോഹർ പരീക്കർക്ക് പത്മഭൂഷനും നൽകും. മരണാനന്ദര ബഹുമതിയായാണ് പുരസ്‌കാരങ്ങൾ നൽകുക.
ബോക്സിങ് താരം മേരി കോമിന് പത്മവിഭൂഷൺ പുരസ്‌കാരവും വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര, ബാഡ്മിന്റൺ താരം പി വി സിന്ധു, ആത്മീയഗുരു ശ്രീ.എം, അന്തരിച്ച നിയമവിദഗ്ദ്ധൻ എൻ.ആർ.മാധവമേനോൻ എന്നിവർക്ക് പത്മഭൂഷണും ലഭിച്ചു.
മലയാളിയായ രണ്ട് പേർ ഉൾപ്പെടെ 118 പേർക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിയും സാമൂഹിക പ്രവർത്തകൻ സത്യനാരായണൻ മുണ്ടയൂരുമാണ് പത്മശ്രീ ലഭിച്ച മലയാളികൾ. നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നൽകിയ നിർണായക സംഭാവനകൾ പരിഗണിച്ചാണ് മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ നൽകി ആദരിക്കുന്നത്. വിദ്യാഭ്യാസ പ്രവർത്തനത്തിനും ഗ്രാമീണമേഖലയിൽ വായനശാലകൾ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ്‌കാരം ലഭിച്ചത്. ജഗദീഷ് ജൽ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൗഡ, മുന്ന മാസ്റ്റർ, സഹീർ ഖാൻ, കരൺ ജോഹർ, എക്ത കപൂർ, കങ്കണ റൗത്ത്, ഗായകൻ അദ്‌നാൻ സമി തുടങ്ങിയവരാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ച മറ്റു ചിലർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here