പത്മ പുരസ്‌കാരം; കേരളം നിര്‍ദ്ദേശിച്ച ഭൂരിപക്ഷം പേരുകളും തള്ളി; മമ്മൂട്ടിയുടെയും കെ എസ് ചിത്രയുടെയുമടക്കം പേരുകള്‍ ഒഴിവാക്കി കേന്ദ്രം

കേരളം നിര്‍ദ്ദേശിച്ച ഭൂരിപക്ഷം പേരുകളും തള്ളിയാണ് ഇത്തവണയും പത്മ പുരസ്‌ക്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കെ.എസ് ചിത്രയ്ക്ക് പത്മവിഭൂഷണും മമ്മൂട്ടിയ്ക്ക് പത്മഭൂഷണും പ്രൊഫ.എം.കെ സാനുവിന് പത്മശ്രീയും നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ശിപാര്‍ശ. കേരളം കേന്ദ്രത്തിന് നല്‍കിയ ശുപാര്‍ശ പട്ടിക ട്വന്റിഫോറിന് ലഭിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച പത്മ പുരസ്‌ക്കാരങ്ങളില്‍ കേരളം നിര്‍ദ്ദേശിച്ച പേരുകളില്‍ ഭൂരിപക്ഷവും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് തെളിയിക്കുന്നതാണ് പുറത്ത് വരുന്ന രേഖകള്‍. സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരം എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണും ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ് പത്മഭൂഷണും മാത്രമാണ് നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 20 അംഗ പട്ടികയില്‍ ഇടം പിടിയ്ക്കാത്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സിനിമ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷണ്‍ നല്‍കി. മലയാളി ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മ എന്നിവര്‍ക്കും പത്മശ്രീ നല്‍കി.
കേരളം നല്‍കിയ പട്ടികയില്‍ കെ എസ് ചിത്രയ്ക്ക് പത്മവിഭൂഷണനും മമ്മൂട്ടിയ്ക്കും, എഴുത്തുകാരന്‍ ടി പത്മനാഭനും പത്മഭൂഷണും നല്‍കണമെന്നായിരുന്നു ശിപാര്‍ശ. ഇത് പൂര്‍ണ്ണമായും കേന്ദ്രം തഴഞ്ഞു.
പ്രഫ. എം കെ സാനു , സൂര്യ കൃഷ്ണമൂര്‍ത്തി, വൈക്കം വിജയലക്ഷ്മി, പുനലൂര്‍ സോമരാജന്‍, പത്മിനി തോമസ്, കെ ജയകുമാര്‍ ഐ എ എസ്, വ്യവസായി ടി എസ് കല്യാണരാമന്‍ എന്നിവര്‍ക്ക് പത്മശ്രീ നല്‍കണമെന്ന കേരളത്തിന്റെ ശിപാര്‍ശയും കേന്ദ്രം പരിഗണിച്ചില്ല. കേരളം നല്‍കിയ പട്ടികയില്‍ ഒരാളെ പോലും പത്മശ്രീയ്ക്ക് പരിഗണിച്ചില്ല.
Story Highlights : Padma Award; Most of the names suggested by Kerala were rejected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here