കോതമംഗലം പള്ളി തർക്കം; സർക്കാരിന്റെ പുനഃപരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കോതമംഗലം പള്ളി കലക്ടർ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാരിന്റെ പുനഃപരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രിം കോടതിയുടെ കെ. എസ് വർഗീസ് കേസിലെ വിധിക്ക് വിരുദ്ധമാണ് ഹൈക്കോടതി ഉത്തരവെന്നാണ് സർക്കാർ വാദം. ഉത്തരവ് സ്റ്റേ ചെയ്യണന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കോതമംഗലം മാർത്തോമ്മൻ ചെറിയ പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന ഹൈക്കോടതി വിധി സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്നാണ് സർക്കാർ വാദം. സുപ്രിം കോടതി വിധിക്ക് വിരുദ്ധമായ ഹൈക്കോടതി ഉത്തരവ് നിലനിൽക്കില്ല. പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാനാവില്ല. എല്ലാ ഇടവക അംഗങ്ങളുടെയും വിശ്വാസപരമായ അവകാശങ്ങൾ നിലനിർത്തണമെന്നാണ് സുപ്രിംകോടതി വിധി. ഈ വിധിക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഡിസംബർ മൂന്നിലെ ഉത്തരവ്. ഇടവകക്കാരെ എങ്ങനെ കണ്ടെത്തണമെന്ന് കോടതി നിർദേശിക്കണം. വികാരി ആരെന്ന് വ്യക്തമാക്കണമെന്നും ഹർജിയിൽ സർക്കാർ ആവശ്യപ്പെടുന്നു.
സുപ്രിംകോടതി വിധിക്ക് നിരക്കാത്ത കീഴ്‌ക്കോടതി ഉത്തരവുകൾ പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും സർക്കാർ ഹർജിയിൽ വാദിക്കുന്നു. യാക്കോബായ വിഭാഗം വിധിക്കെതിരെ നൽകിയ റിവ്യൂ ഹർജിയും ഇതോടൊപ്പം പരിഗണിക്കും. കലക്ടർ, ആർഡിഒ, ഡിവൈഎസ്പി, സിഐ എന്നിവർക്ക് വേണ്ടിയാണ് റിവ്യൂ ഹർജി സമർപ്പിച്ചിരിക്കുന്നത്. പള്ളിത്തർക്ക കേസിലെ നിർണായക നിയമ ഇടപെടലാണ് റിവ്യൂ ഹർജി വഴി സർക്കാർ നടത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here