അണ്ടർ-19 ലോകകപ്പ്: ആദ്യ പന്തിൽ ആദ്യ വിക്കറ്റ്; ആദ്യ ഓവറിൽ മൂന്നു വിക്കറ്റ്; ഓസ്ട്രേലിയ പൊരുതുന്നു
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ പൊരുതുന്നു. ഇന്ത്യയുടെ 233 റൺസ് പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയക്ക് 17 റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ കാർത്തിക് ത്യാഗി ആണ് ഓസീസിനെ തകർത്തത്.
തകർച്ചയോടെയാണ് കങ്കാരുപ്പട ഇന്നിംഗ്സ് ആരംഭിച്ചത്. ആദ്യ പന്തിൽ തന്നെ ഓസ്ട്രേലിയക്ക് ഓപ്പണർ ജേക് ഫ്രേസറിനെ നഷ്ടമായി. ഇല്ലാത്ത റണ്ണിനോടിയ ഫ്രേസർ (0) റണ്ണൗട്ടായി. ഓവറിലെ നാലാം പന്തിൽ ക്യാപ്റ്റൻ മക്കൻസി ഹാർവിയും (4) പുറത്തായി. ഹാർവിയെ ത്യാഗി വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ തന്നെ അടുത്തയാളും പുറത്ത്. ഒരു ഗംഭീര യോർക്കറിലൂടെ ലച്ച്ലൻ ഹീണിൻ്റെ കുറ്റി പിഴുത ത്യാഗി ഇന്ത്യക്ക് സ്വപ്നസുന്ദരമായ തുടക്കം സമ്മാനിച്ചു. ആദ്യ ഓവർ അവസാനിക്കുമ്പോൾ ഓസ്ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസ്.
മൂന്നാം ഓവറിൽ ത്യാഗി വീണ്ടും ആഞ്ഞടിച്ചു. രണ്ട് റൺസെടുത്ത ഒലിവർ ഡേവീസിനെ ത്യാഗിയുടെ പന്തിൽ യശസ്വി ജെയ്സ്വാൾ പിടികൂടി. നാല് വിക്കറ്റ് നഷ്ടത്തിൽ 17 എന്ന നിലയിൽ ക്രീസിലൊത്തു ചേർന്ന സാം ഫാനിംഗ്, പാട്രിക് റോവ് സഖ്യം രക്ഷാപ്രവർത്തനം നടത്തുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ 15 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുത്തിട്ടുണ്ട്. പാട്രിക് റോവ് (14), സാം ഫാനിംഗ് (20) എന്നിവർ പുറത്താവാതെ നിൽക്കുന്നു.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ 6 വിക്കറ്റിനു 144 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഏഴാം വിക്കറ്റിൽ രവി ബിഷ്ണോയും അഥർവ അങ്കോലേക്കറും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. 62 റൺസെടുത്ത യശസ്വി ജെയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അങ്കോലേക്കർ 55 റൺസെടുത്ത് പുറത്താവാതെ നിന്നു. ഓസ്ട്രേലിയക്കായി ടോഡ് മർഫി, കോറി കെല്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Stiry Highlights: India, Australia, U-19 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here