സഹകരണ സ്ഥാപനങ്ങളിൽ കാഴ്ച വൈകല്യമുള്ളവർക്കും ഇനി മുതൽ സംവരണം
സഹകരണ സ്ഥാപനങ്ങളിൽ കാഴ്ച വൈകല്യമുള്ളവർക്കും സംവരണം നൽകാൻ തീരുമാനം. ഇത് സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാർ ഡോ. പി കെ ജയശ്രീ സർക്കുലർ പുറപ്പെടുവിച്ചു. ക്ലാർക്ക്, ടൈപ്പിസ്റ്റ്, പ്യൂൺ അറ്റൻഡർ എന്നീ തസ്തികകളിൽ ഭാഗികമായി കാഴ്ച വൈകല്യമുള്ളവർക്കാണ് നിയമം.
നാൽപത് ശതമാനമോ, അതിൽ കൂടുതലോ ശാരീരിക വൈകല്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയിട്ടുള്ള വ്യക്തികൾക്കാണ് സംവരണം ലഭിക്കുക. ആകെയുള്ള തസ്തികകളുടെ മൂന്ന് ശതമാനമാണ് കാഴ്ചവൈകല്യമുള്ളവർക്ക് സംവരണം.
അംഗപരിമിതമായ വ്യക്തികൾക്ക് സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ മൂന്ന് ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തി 2011 ജൂലൈ 14ന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ശ്രവണ-ചലന വൈകല്യമുള്ളവരെയാണ് അന്ന് ഉൾപ്പെടുത്തിയിരുന്നത്. സഹകരണ സ്ഥാപനങ്ങളിലേക്ക് കാഴ്ച വൈകല്യമുള്ളവരേയും പരിഗണിക്കണമെന്ന് വ്യാപകമായി ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here