അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ രണ്ടാഴ്ചക്കുള്ളിൽ നീക്കം ചെയ്യണം : ഹൈക്കോടതി
അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ രണ്ടാഴ്ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. നീക്കം ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് അധികാരമുണ്ടന്നും കോടതി പറഞ്ഞു. ബോർഡുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് നാല് ദിവസത്തിനുള്ളിൽ ഡിജിപിയോട് സർക്കുലർ ഇറക്കണമെന്നും കോടതി നിർദേശിച്ചു.
ഫ്‌ളക്‌സ് ബോഡുകൾ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. സർക്കാരിന് നടപ്പാക്കാൻ കഴിയില്ലെങ്കിൽ ഉത്തരവുകൾ പിൻവലിക്കാൻ തയാറാണെന്നും കോടതി ചൂണ്ടി കാട്ടി. ലോകത്ത് ഒരിടത്തും ഫഌക്‌സ് ഇങ്ങനെ റോഡിന്റെ മീഡിയനിൽ വയ്ക്കുന്നത് കാണാൻ സാധിക്കില്ലെന്നും അതുമൂലം ഉള്ള അപകടം എന്തുകൊണ്ട് മനസിലാക്കുന്നില്ലന്നും കോടതി ചോദിച്ചു. എന്നാൽ ഉത്തരവുകൾ നടപ്പാക്കണ്ടത് റോഡ് സുരക്ഷ കമ്മീഷണർ ആണെന്ന് സ്റ്റേറ്റ് അറ്റോണി കോടതിയെ അറിയിച്ചു. ഇതോടെ ഇത്രകാലമായി റോഡ് സേഫ്റ്റി കമ്മീഷണർ എവിടെ ആയിരുന്നുവെന്നായി കോടതി.
കോടതിയുടെ മുമ്പിൽ നിൽക്കുമ്പോൾ സർക്കാരിന് ആത്മാർത്ഥത വേണം എന്ന് കോടതി കുറ്റപ്പെടുത്തി. കോടതിയുടെ വിലപ്പെട്ട സമയമാണിങ്ങനെ കളയുന്നതെന്നു പറഞ്ഞ കോടതി കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിച്ചു. തുടർന്ന് അപകടം ഒഴിവാക്കുന്നതിനുള്ള നടപടികൾ എടുക്കാൻ പൊലീസിന് അധികാരം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച കോടതി അനധിക്യതമായി സ്ഥാപിച്ച എല്ലാ ബോർഡുകളും രണ്ടാഴ്ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് നിർദേശിച്ചു.
റോഡ് സേഫ്ടി കമ്മീഷണറും ഡിജിപിയും പുതിയ സർക്കുലർ ഇറക്കി കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴ ചുമത്താൻ കഴിയുമോയെന്ന് സർക്കാർ പരിശോധിക്കണംമെന്നും കോടതി നിർദേശിച്ചു.
Story Highlights- Flex Board, High court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here