Advertisement

’72 വർഷങ്ങൾക്ക് ശേഷം ഗോഡ്‌സെയുടെ പ്രേതം ജാമിഅ നഗറിൽ തോക്കുമായി ഇറങ്ങി’; പ്രതികരണവുമായി തോമസ് ഐസക്

January 31, 2020
Google News 2 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ മില്ലിയ വിദ്യാർത്ഥികൾ നടത്തിയ മാർച്ചിന് നേരെ നടന്ന വെടിവയ്പിൽ പ്രതികരണവുമായി മന്ത്രി ടി എം തോമസ് ഐസക്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽത്തന്നെ ജാമിഅ മില്ലിയയിലെ സമരക്കാർക്കെതിരെ വെടിയുണ്ട പാഞ്ഞതിൽ അത്ഭുതമില്ലെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പൗരത്വ പ്രക്ഷോഭത്തിനെതിരെ രാജ്യത്തലയടിക്കുന്ന പ്രക്ഷോഭം തികച്ചും സമാധാനപരമാണ്. എന്നാൽ ഈ സമരം സംഘപരിവാർ അനുകൂലികളിൽ സൃഷ്ടിക്കുന്ന അസഹിഷ്ണുത വളരെ വലുതാണ്. തങ്ങൾക്കെതിരെ മുദ്രാവാക്യങ്ങളുയരുന്നതിൽ വല്ലാത്ത അസ്വസ്ഥതയിൽ പുകയുകയാണവർ. എതിർപക്ഷത്ത് നിൽക്കുന്നവർ ഏതു സമയത്തുവേണമെങ്കിലും ഇക്കൂട്ടരാൽ ആക്രമിക്കപ്പെടാം. ജെഎൻയുവിൽ ഒരു സംഘം ഗുണ്ടകളാണ് സമരക്കാർക്കെതിരെ അഴിഞ്ഞാടിയതെങ്കിൽ ഇവിടെ തോക്കേന്തിയ ഗുണ്ട ഒറ്റയ്ക്കാണെത്തിയതെന്ന് തോമസ് ഐസക് പറയുന്നു.

read also: ‘അവസാന യാത്രയിൽ എന്നെ കാവി വസ്ത്രം പുതയ്ക്കുക’; ജാമിഅയിൽ വെടിവച്ച യുവാവിന്റെ വാക്കുകൾ

ആശയങ്ങൾക്കുള്ള ശിക്ഷ വെടിയുണ്ടയാണ് എന്ന തീർപ്പിലേയ്ക്ക് ഒരു സംഘപരിവാറുകാരനെ എത്തിക്കുന്ന പ്രക്രിയയുണ്ട്. ആ പ്രക്രിയയാണ് മോദിയും അമിത്ഷായും യോഗി ആദിത്യനാഥുമെല്ലാം ചെയ്തുകൊണ്ടിരിക്കുന്നതെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽത്തന്നെ ജാമിഅ മില്ലിയയിലെ സമരക്കാർക്കെതിരെ വെടിയുണ്ട പാഞ്ഞതിൽ അത്ഭുതമില്ല. സംഘപരിവാർ ഇന്ത്യയിൽ വിതയ്ക്കുന്ന വെറുപ്പിന്റെ വിളവെടുപ്പ് ഇങ്ങനെയായിരിക്കും എന്ന് നേരത്തെ പ്രവചിക്കപ്പെട്ടതാണ്. തോക്കും വടിവാളുമേന്തി യജമാനന്മാരുടെ ആജ്ഞയ്ക്ക് കാതോർത്തു നിൽക്കുന്ന ഒരു ഗുണ്ടാപ്പട അണിയറയിൽ എപ്പോഴേ സജ്ജമാണ്.

ലക്ഷണമെല്ലാം കൃത്യമാണ്. ജയ് ശ്രീറാം വിളിച്ചായിരുന്നു വെടിവയ്പ്. തോക്കേന്തിയവൻ ചൊരിഞ്ഞ ഓരോ വാക്കും വെറുപ്പിന്റെ വെടിയുണ്ടകളായിരുന്നു. ‘ഞാൻ തരാം സ്വാതന്ത്ര്യം’ എന്നാണയാൾ അലറിയതത്രേ. ആസാദി മുദ്രാവാക്യങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം ഓർമിക്കുക.

അക്രമിയും യുപിക്കാരനാണെന്ന് വാർത്തകൾ. പൗരത്വ പ്രക്ഷോഭത്തിനെതിരെ രാജ്യത്തലയടിക്കുന്ന പ്രക്ഷോഭം തികച്ചും സമാധാനപരമാണ്. എവിടെയും അക്രമങ്ങളില്ല. പാട്ടുപാടിയും പ്രസംഗിച്ചും കലാപ്രകടനങ്ങൾ നടത്തിയുമാണ് സമരക്കാർ തങ്ങൾക്കനുകൂലമായ ജനകീയാഭിപ്രായം സ്വരൂപിക്കുന്നത്. സമരം സമാധാനപരമായതുകൊണ്ട് പൊലീസിന് അധികം റോളില്ല.

എന്നാൽ ഈ സമരം സംഘപരിവാർ അനുകൂലികളിൽ സൃഷ്ടിക്കുന്ന അസഹിഷ്ണുത നോക്കൂ. തങ്ങൾക്കെതിരെ മുദ്രാവാക്യങ്ങളുയരുന്നതിൽ വല്ലാത്ത അസ്വസ്ഥതയിൽ പുകയുകയാണവർ. എതിർപക്ഷത്ത് നിൽക്കുന്നവർ ഏതു സമയത്തുവേണമെങ്കിലും ഇക്കൂട്ടരാൽ ആക്രമിക്കപ്പെടാം. ജെഎൻയുവിൽ ഒരു സംഘം ഗുണ്ടകളാണ് സമരക്കാർക്കെതിരെ അഴിഞ്ഞാടിയതെങ്കിൽ ഇവിടെ തോക്കേന്തിയ ഗുണ്ട ഒറ്റയ്‌ക്കെത്തി.

പതിവുപോലെ പൊലീസ് നോക്കി നിന്നു. അക്രമിയെ കീഴ്‌പ്പെടുത്താനോ പിന്തിരിപ്പിക്കാനോ ആക്രമിക്കപ്പെടുന്നവർക്ക് സംരക്ഷണം നൽകാനോ പൊലീസ് തയ്യാറായില്ല. നിഷ്‌ക്രിയത്വം കൊണ്ടാണ് പ്രോത്സാഹനം.

ധാബോൽക്കറും പൻസാരയും കൽബുർഗിയും ഗൗരി ലങ്കേഷും വെടിയേറ്റു വീണത് ഏതെങ്കിലും അക്രമസമരങ്ങളിൽ ഭാഗമായതുകൊണ്ടല്ല. അവരുടെ ആശയങ്ങളാണ് അക്രമികളെ അസ്വസ്ഥരാക്കിയത്. അത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നവർ കൊല്ലപ്പെടേണ്ടവരാണെന്ന് തീരുമാനിക്കുന്ന ഒരു സംഘം ഗുണ്ടകൾ നാട്ടിൽ സജീവമാണ്. ആശയങ്ങൾക്കുള്ള ശിക്ഷ വെടിയുണ്ടയാണ് എന്ന തീർപ്പിലേയ്ക്ക് ഒരു സംഘപരിവാറുകാരനെ എത്തിക്കുന്ന പ്രക്രിയയുണ്ട്. ആ പ്രക്രിയയാണ് മോദിയും അമിത്ഷായും യോഗി ആദിത്യനാഥുമെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്.

മതസഹിഷ്ണുത എന്ന ആശയത്തിന് ഗാന്ധിജിയ്ക്ക് ഗോഡ്‌സെ സമ്മാനിച്ചതും വെടിയുണ്ടയായിരുന്നു. എഴുപത്തിരണ്ട് വർഷങ്ങൾക്കു ശേഷം ഗോഡ്‌സെയുടെ പ്രേതം ജാമിഅ നഗറിൽ തോക്കുമായി ഇറങ്ങി. മറുവശത്ത് സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികൾ.

വെടിയുതിർത്ത അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് രാജ്യം.

story highlights- jamia millia, thomas issac, citizenship amendment act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here