കര്‍ഷകര്‍ക്കായി കൃഷി ഉഡാന്‍, കിസാന്‍ റെയില്‍ പദ്ധതികള്‍

കര്‍ഷകര്‍ക്കായി കൃഷി ഉഡാന്‍, കിസാന്‍ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. വ്യാമ മേഖലയുമായി സഹകരിച്ച് കൃഷി ഉഡാന്‍ പദ്ധതി നടപ്പിലാക്കും. ട്രെയിനുകളില്‍ പ്രത്യേക ബോഗി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക വിപണി ഉദാരമാക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക മേഖലയ്ക്കായി 16 ഇന പദ്ധതികള്‍ നടപ്പാക്കും. സുസ്ഥിര വിള നീതി നടപ്പാക്കും. ജല ദൗര്‍ലഭ്യമുള്ള ജില്ലകള്‍ക്കായി പ്രത്യേക പദ്ധതികള്‍. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പ്. കര്‍ഷകര്‍ക്കായി പ്രത്യേക സൗരോര്‍ പദ്ധതി എന്നിവ നടപ്പിലാക്കും. വളങ്ങളുടെ സന്തുലിത ഉപയോഗം ഉറപ്പാക്കും. രാസവളങ്ങളുടെ അമിതോപയോഗം തടയും. എല്ലാവര്‍ക്കും അതിവേഗ ഡിജിറ്റല്‍ സേവനം ഉറപ്പുവരുത്തും.
വിപണി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വെയര്‍ ഹൗസുകള്‍ നിര്‍മിക്കും. ഗ്രാമങ്ങളില്‍ കാര്‍ഷിക സംഭരണ ശാലകള്‍ക്ക് ധനസഹായം നല്‍കും. വനിതാ കര്‍ഷകര്‍ക്കായി ധാന്യലക്ഷ്മി പദ്ധതി നടപ്പാക്കും. ഭൂമിയുടെ മെച്ചപ്പെട്ട വിനിയോഗം ഉറപ്പാക്കും. ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി നടപ്പിലാക്കും. സീറോ ബജറ്റ് ഫാമിംഗ് നടപ്പിലാക്കും.
2022 ഓടെ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്ടി വഴി കുടുംബ ചെലവ് നാല് ശതമാനം കുറയ്ക്കാന്‍ സാധിച്ചു. ജിഎസ്ടി കൂടുതല്‍ ലളിതമാക്കും. നികുതി പരിഷ്‌കരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചു. സംരംഭകത്വത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കും.
ജിഎസ്ടി ചരിത്രപരമായ തീരുമാനമായിരുന്നു. ഏക നികുതി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് നടത്തുന്നത്. അടിസ്ഥാന വിഭാഗത്തിന്റെ വികസനം ഉറപ്പാക്കാന്‍ സര്‍ക്കാരിനായി. സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം ഭദ്രമാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനായി. 60 ലക്ഷം പുതിയ നികുതിദായകരാണ് ഉണ്ടായത്. വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കും. ശുദ്ധജലവും വൈദ്യുതിയും ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.
Story Highlights: budget 2020, nirmala sitharaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here