Advertisement

ടൊവിനോയ്ക്ക് എതിരെ നടന്‍ മണിക്കുട്ടന്റെ കുറിപ്പ്;’കൂകിവിളിക്കെതിരെ പ്രതികരിക്കുന്ന യുവതലമുറ’

February 3, 2020
Google News 1 minute Read

ടൊവിനോ തോമസിനെതിരെ ഫേസ്ബുക്കിൽ കുറിപ്പെഴുതി നടൻ മണിക്കുട്ടൻ. ‘കൂകിവിളിക്കെതിരെ പ്രതികരിക്കുന്ന യുവതലമുറ’ എന്ന പേരിലാണ് കുറിപ്പ്. പൃഥ്വീരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ എന്നിവരുമായി ടൊവിനോയെ താരതമ്യം ചെയ്താണ് കുറിപ്പ്.

Read Also: ജയലളിത എന്നെ പോലെ ആയിരുന്നില്ല; അവർ ഐശ്വര്യയെ പോലെ: കങ്കണ റണൗട്ട്

കഴിഞ്ഞ ദിവസം മാനന്തവാടിയിൽ നടന്ന പൊതുപരിപാടിക്കിടെ വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചുവരുത്തി ടൊവിനോ നിർബന്ധിപ്പിച്ച് കൂവിപ്പിച്ചിരുന്നു. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന വിഷയത്തിൽ നടന്ന പരിപാടിയിലാണ് കളക്ടർക്കും സബ് കളക്ടർക്കുമൊപ്പം ടൊവിനോ വേദി പങ്കിട്ടത്. ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ സദസിൽ നിന്ന് വിദ്യാർത്ഥി കൂവുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ടൊവിനോ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തുകയും മൈക്കിലൂടെ കൂവാൻ ആവശ്യപ്പെടുകയുമായിരുന്നു. ആദ്യം വിദ്യാർത്ഥി കൂവാൻ വിസമ്മതിച്ചുവെങ്കിലും ടൊവിനോയുടെ നിർബന്ധത്തിന് വഴങ്ങി മൈക്കിലൂടെ കൂവുകയായിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വൻ ജനശ്രദ്ധ നേടി. അതിനിടയിലാണ് മണിക്കുട്ടന്റെ കുറിപ്പ്.സിനിമ എന്ന കലാരൂപത്തിന് കോട്ടം തട്ടുന്ന ഒന്നും ഉണ്ടാകാതെ ഇരിക്കേണ്ടത് കലാകാരന്മാരുടെ ഉത്തരവാദിത്തമാണെന്നും വിവാദങ്ങൾ ഇനി പരക്കാതിരിക്കട്ടെയെന്നും കുറിപ്പിൽ പറയുന്നു.

കുറിപ്പ് വായിക്കാം,

അഭിനേതാവ് എന്ന നിലയിൽ കുറച്ചധികം വർഷങ്ങളായി നിങ്ങളെന്നെ കാണുന്നുണ്ടാകും. ആദ്യമേ പറഞ്ഞു കൊള്ളട്ടേ, ഞാൻ എല്ലാം തികഞ്ഞൊരു വ്യക്തിയോ നടനോ അല്ല എന്ന ബോധ്യം മറ്റാരെക്കാൾ എനിക്ക് നന്നായി തന്നെയുണ്ട്.

മലയാള സിനിമയിലെ യുവതാരങ്ങളിൽ പലരും പല വിവാദങ്ങളിലും ചെന്ന് പെടുന്ന വാർത്തകൾ ദിനംപ്രതി കാണുന്നത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു പോസ്റ്റ് എഴുതാമെന്ന് കരുതിയത്. ശരിയാണ് ഞാനും ഒരു മനുഷ്യനാണ്. നാളെ എന്റെ ഭാഗത്ത് നിന്നും തെറ്റുകൾ സംഭവിക്കാം. പക്ഷേ അറിഞ്ഞുകൊണ്ട് അത്തരം തെറ്റുകളിലും വിവാദങ്ങളിലും ചാടാതിരിക്കാൻ ശ്രമിക്കേണ്ടത് എന്റെ കടമയാണ്.

വിവാദങ്ങളിലും അനാവശ്യ പ്രശ്‌നങ്ങളിലും ചെന്ന് പെടാതെ എനിക്ക് ലഭിക്കുന്ന ചെറിയ ഇടത്തിൽ എന്റെ കൊച്ച് കൊച്ച് വിഷമങ്ങളും സന്തോഷങ്ങളുമായി കഴിയുന്ന ഒരാൾ മാത്രമാണ് ഞാൻ. ഒരു സിനിമ പുറത്തിറങ്ങുന്നത് നൂറ് കണക്കിന് പേരുടെ കഷ്ടപ്പാടുകളുടെ ഫലമായാണ്. ഒരു കഥ ജനിക്കുന്നതും അത് തിരക്കഥയായി രൂപാന്തരപ്പെടുന്നതും അത് ഡെഡിക്കേറ്റഡ് ആയ ഒരു സംവിധായകനിലെത്തുന്നതുമൊക്കെ ഒരു വലിയ പ്രക്രിയയാണ്. അതേ പോലെ സംവിധായകൻ മനസിൽ കാണുന്ന സിനിമയ്ക്ക് വേണ്ടി ഉള്ളതെല്ലാം വിറ്റ് പോലും സിനിമ നിർമിക്കുന്ന നിർമാതാക്കളും ചേരുമ്പോഴാണ് ഒരു സിനിമ സംഭവിക്കുന്നത്.

മമ്മൂക്കയെയും ലാലേട്ടനേയുമൊക്കെ റോൾ മോഡലാക്കി സിനിമ സ്വപ്നം കാണുന്ന ആയിരക്കണക്കിന് സിനിമാ മോഹികളിൽ ഒരാളാണ് ഞാനും. ആ തലമുറയ്ക്ക് ശേഷം എടുത്ത് പറയേണ്ട ചില പേരുകളുണ്ട്. പൃഥ്വിരാജ് , ചാക്കോച്ചൻ (കുഞ്ചാക്കോ ബോബൻ) , ജയേട്ടൻ (ജയസൂര്യ), ഉണ്ണി (ഉണ്ണി മുകുന്ദൻ) എന്നിവർ.

തങ്ങളുടെ സിനിമയ്ക്ക് വേണ്ടി ഇവരൊക്കെ നടത്തുന്ന ആത്മസമർപ്പണം പറയാതിരിക്കാനാകില്ല. അഹങ്കാരിയെന്ന് ഒരുകാലത്ത് മുദ്രകുത്തപ്പെട്ട പൃഥ്വിരാജ് ഇന്ന് ഈ കൂകി വിളിച്ച് ട്രോളിയവരെ കൊണ്ടെല്ലാം കൈയ്യടിപ്പിച്ച് കൊണ്ട് എല്ലാവർക്കും പ്രിയങ്കരനായത് വർഷങ്ങൾ നീണ്ട അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ ഒന്നുകൊണ്ട് മാത്രമാണ്. നടനായും, സംവിധായകനായും, നിർമാതാവായും ഒക്കെ അദ്ദേഹം നിറഞ്ഞ് നിൽക്കുന്നത് സിനിമയെ അത്രത്തോളം പൃഥ്വിരാജ് എന്ന നടൻ സ്‌നേഹിക്കുന്നത് കൊണ്ടാണ്, അതുപോലെ തന്നെ തനിക്ക് ചുറ്റുമുള്ള ഒരു വിവാദങ്ങളെയും ശ്രദ്ധിക്കാത്തത് കൊണ്ടും കൂടിയാണ്. ഇപ്പൊ കരിയറിന്റെ എവർപീക്ക് സമയത്ത് നിൽക്കുന്ന ഈ സമയത്ത് നാല് മാസം ബ്രേക്ക് എടുത്ത് ‘ആടുജീവിതം’ എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തുന്ന മേക്കോവർ കണ്ട് ഞങ്ങളൊക്കെ അത്ഭുതപ്പെട്ട് നിൽക്കുകയാണ്.

മലയാളിയുടെ പ്രിയപ്പെട്ട ചാക്കോച്ചൻ അനിയത്തിപ്രാവ് മുതൽ തരംഗമാണ്. പക്ഷേ അതേ കുഞ്ചാക്കോ ബോബനെന്ന നടന് ഇടക്കാലത്ത് ഒരുപാട് സ്ട്രഗിൾ ചെയ്യേണ്ടി വന്നു. പക്ഷേ അത് കഴിഞ്ഞ് അദ്ദേഹം നടത്തിയ ആ ഒന്നൊന്നര തിരിച്ച് വരവിനെപ്പറ്റി എടുത്ത് പറഞ്ഞേ പറ്റൂ.

അതേപോലെ പറയേണ്ട ഒരു പേരാണ് ജയസൂര്യ എന്ന നടന്റേത്. മിമിക്രി വേദികളിലൂടെ തുടങ്ങി, പിന്നീട് ജൂനിയർ ആർട്ടിസ്റ്റായി പടിപടിയായി മുകളിലേയ്ക്ക് വന്ന നടനാണ് ജയേട്ടൻ. ഇന്നദ്ദേഹം എവിടെയെത്തി നിൽക്കുന്നു എന്ന് ശ്രദ്ധിച്ചു നോക്കൂ.

ഉണ്ണി മുകുന്ദനെന്ന നടൻ കരിയർ ആരംഭിച്ചിട്ട് ഒരുപാട് വർഷങ്ങളായിട്ടില്ല. എങ്കിലും സിനിമകൾ തെരഞ്ഞെടുക്കാനും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യാനും ഉണ്ണി കാണിക്കുന്ന ആത്മാർത്ഥത ഇന്നത്തെ തലമുറ മാതൃകയാക്കേണ്ടതാണ്. മുകളിൽ പറഞ്ഞവരൊക്കെ പല രീതിയിൽ കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിയവരാണ്. ഒരുപക്ഷേ ഒന്നോ രണ്ടോ സിനിമ കൊണ്ട് സൂപ്പർ താരങ്ങളാകുന്ന പല ഇന്നത്തെ താരങ്ങൾക്കും ആ കഷ്ടപ്പാട് അറിയണമെന്നില്ല. മുടി മുറിയ്ക്കലും, കൂകി വിളികൾക്കെതിരെയുള്ള പ്രതികരണരീതിയും ബ്രേക്കിംഗ് ന്യൂസ് ആകുന്ന കാലത്ത് നമ്മൾ പ്രതിധാനം ചെയ്യുന്ന സിനിമാ വ്യവസായത്തിന് , സിനിമാ എന്ന കലാരൂപത്തിന് കോട്ടം തട്ടുന്ന ഒന്നും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതെയിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

മലായാള സിനിമ ‘ലഹരി’യ്ക്ക് അടിമപ്പെട്ടു എന്നൊക്കെയുള്ള വാദങ്ങളോട് എനിക്കൊരു തരി പോലും യോജിപ്പില്ല. അതേസമയം ഇത്തരം വാദം ഉന്നയിക്കുന്നവർക്ക് അങ്ങനെ പറയാൻ പ്രേരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ നോക്കിയാൽ നന്ന്.

പുതിയ വർഷത്തിൽ മലയാള സിനിമയിൽ വലിയ വിജയങ്ങളുടെ വാർത്തകൾ മാത്രം പരക്കട്ടേ.വിവാദങ്ങൾ പരക്കാതിരിക്കട്ടേ…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here