ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; മലയാള പരിഭാഷയിൽ ഗുരുതര പിഴവ് സംഭവിച്ചതിൽ വിശദീകരണം തേടി നിയമ സെക്രട്ടറി

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ മലയാള പരിഭാഷയിൽ ഗുരുതര പിഴവ് സംഭവിച്ചതിനെക്കുറിച്ച് നിയമ വകുപ്പിലെ ആറ് അഡീഷണൽ സെക്രട്ടറിമാരോട് നിയമ സെക്രട്ടറി വിശദീകരണം തേടി. തിരക്ക് മൂലം വിവർത്തനത്തിൽ വീഴ്ച്ച സംഭവിച്ചുവെന്ന് അഡീഷണൽ സെക്രട്ടറിമാർ മറുപടി നൽകിയതായി സൂചന. മറുപടി പരിശോധിച്ച ശേഷം നടപടി വേണമോയെന്ന് നിയമമന്ത്രി തീരുമാനിക്കും.
ഗവർണർ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി, മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം, ഇംഗ്ലീഷിലുള്ള പ്രസംഗത്തിന് അന്തിമരൂപം നൽകി ഗവർണറുടെ അനുമതിക്ക് അയക്കുക, നിയമവകുപ്പിലെ പാർലമെന്ററി സെക്ഷനാണ്. നിയമവകുപ്പിലെ സ്‌പെഷ്യൽ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ആറ് അഡീഷണൽ സെക്രട്ടറിമാർ ചേർന്നാണ് പ്രസംഗം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. പ്രസിലേക്ക് അച്ചടിക്ക് അയക്കുന്നതിന് മുമ്പ് നാല് അഡീഷണൽ സെക്രട്ടറിമാർ പ്രസംഗം വായിച്ചും കേട്ടിരുന്നു.
ഇതിലാണ് ഗുരുതര പരിഭാഷ പിഴവ് കടന്ന് കൂടിയത്. പതിനെട്ടാം ഖണ്ഡികയുടെ മലയാള പരിഭാഷയിൽ, ‘നമ്മുടെ പൗരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന്റെ ഓരോ അംശത്തിനും വിരുദ്ധമായതിനാൽ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകാൻ കഴിയില്ല’ എന്നായിരുന്നു പരിഭാഷപ്പെടുത്തിയത്.തെറ്റിനെ തുടർന്ന് നിയമസഭ അത് തിരുത്തി ശുദ്ധിപത്രമിറക്കുകയായിരുന്നു. പരിഭാഷയിലെ ഗുരുതര പിഴവ് സഭയ്ക്ക് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നിയമ മന്ത്രി എ.കെ .ബാലന്റെ നിർദ്ദേശ പ്രകാരം ബന്ധപ്പെട്ട എല്ലാവർക്കും മെമ്മോ നൽകിയത്.
വിവർത്തനത്തിൽ വീഴ്ച്ച സംഭവിച്ചതായും, ഇത് തിരക്കിൽ പറ്റിയതാണെന്നും വിശദീകരിച്ച് അഡീഷണൽ സെക്രട്ടറിമാർ നൽകിയ മറുപടിയിൽ നിയമ മന്ത്രി തുടർ നടപടി വേണമോയെന്ന കാര്യം തീരുമാനിക്കും.
Story Highlights- Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here