വല്ലപ്പുഴ അങ്ങാടിയിൽ മ്ലാവ്; ബേക്കറിയിലെ സാധന സാമഗ്രികൾ നശിപ്പിച്ചു
കാട്ടിൽ നിന്നിറങ്ങി ജനവാസ മേഖലയിലെത്തിയ മ്ലാവ് നാട്ടുകാരെ മണിക്കൂറുകളോളം വട്ടം കറക്കി. പാലക്കാട് വല്ലപ്പുഴയിലെത്തിയ മ്ലാവാണ് നാട്ടുകാർക്ക് തലവേദനയായത്. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ചില്ലുകൾ തകർത്ത് വ്യാപാര സ്ഥാപനത്തിൽ കയറിക്കൂടിയ മ്ലാവ് ഫർണിച്ചറുൾപ്പെടെയുള്ള സാധന സാമഗ്രികൾ നശിപ്പിച്ചതോടെ പരിഭ്രാന്തി പരന്നു.
Read Also: കാടിറങ്ങി എത്തിയ മ്ലാവിനെ മയക്കുവെടിവെച്ച് പിടികൂടി അഭയാരണ്യത്തിലേക്ക് മാറ്റി
അങ്ങാടിയിലെത്തിയ മ്ലാവ് തൊട്ടടുത്ത ബേക്കറിയിലേക്കായിരുന്നു നേരെ ഓടിക്കയറിയത്. തൊഴിലാളികൾ ബഹളം വെച്ചതോടെ അടുക്കളയിലേക്ക് കയറി കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച മ്ലാവ് അവിടെ തന്നെ നിലയുറപ്പിച്ചു. മ്ലാവിനെ തുരത്താൻ നടന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
നാട്ടുകാർ വിവരമറിയിച്ചതോടെ പട്ടാമ്പിയിൽ നിന്ന് പൊലീസുകാരും വനം വകുപ്പുദ്യോഗസ്ഥരുമെത്തി. കയറിട്ട് വരുതിയിലാക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ ഒലവക്കോട്ടുള്ള വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേനയുമെത്തി. ശ്രമകരമായ ദൗത്യത്തിനൊടുവിൽ സേനാംഗങ്ങൾ മ്ലാവിനെ പിടികൂടി. ചില്ല് തകർത്തപ്പോൾ കാലിന് മുറിവേറ്റ മ്ലാവിന് തുടർചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് തിരിച്ച് വിടും.
sambar deer, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here