Advertisement

മദ്യപിച്ച് ലക്കുക്കെട്ട് വഴിയില്‍ കിടക്കുന്നവരുടെ എണ്ണം കുറഞ്ഞു: എക്‌സൈസ് മന്ത്രി

February 5, 2020
Google News 1 minute Read

മദ്യപിച്ച് ലക്കുക്കെട്ട് വഴിയില്‍ കിടക്കുന്നവരുടെ എണ്ണം കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യ ഉപഭോഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രതിപക്ഷം സഭയില്‍ പറഞ്ഞു. മദ്യ വിരുദ്ധ ബോധവത്കരണം നടത്തുന്നവരുടെ തനിനിറം വൈകിട്ടായാല്‍ അറിയാമെന്ന് വി ജോയി എംഎല്‍എ പറഞ്ഞു.

മദ്യ ഉത്പാദക യൂണിറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യമാണ് സഭയില്‍ വീര്യമേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചത്. ഡ്രൈ ഡേ എടുത്ത് കളയാനുള്ള നീക്കവും മദ്യശാലകളുടെ ദൂരപരിധി കുറച്ചതും പബ്ബുകള്‍ തുടങ്ങാനുള്ള നീക്കവുമൊക്കെയാണ് പ്രതിപക്ഷം ആയുധമാക്കിയത്. കണക്കുകള്‍ നിരത്തിയും ബാര്‍ കോഴയില്‍ ഉള്‍പ്പെടെ ഒളിയമ്പുകളെയ്തുമായിരുന്നു മന്ത്രിയുടെ പ്രതിരോധം.

മദ്യ ഉപഭോഗം കുറഞ്ഞതായും എക്‌സൈസ് മന്ത്രി പറഞ്ഞു. 418 ബാറുകള്‍ പൂട്ടിയ 2014 – 15 വര്‍ഷം വിറ്റത് 220.58 ലക്ഷം കെയിസ് മദ്യമാണ്. എന്നാല്‍ 2018 – 19 ല്‍ വിറ്റത് 216.34 ലക്ഷം കെയിസ് മദ്യം മാത്രമാണ്.

മദ്യപിച്ച് അബോധാവസ്ഥയില്‍ വഴിയില്‍ കിടക്കുന്നവരുടെ എണ്ണം മുന്‍പത്തെക്കാള്‍ കുറഞ്ഞെന്നും കണക്കുകള്‍ നിരത്തി മന്ത്രി സ്ഥാപിച്ചു. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ജ്വാലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് വര്‍ക്കല എംഎല്‍എ വി ജോയി പറഞ്ഞത് പ്രതിപക്ഷ നിരയില്‍ ചിരി പടര്‍ത്തി. തെല്ലൊന്നു ക്ഷുഭിതനായ എംഎല്‍എ പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞു. പലരുടെയും തനിനിറം വൈകിട്ടായാല്‍ അറിയാമെന്നായിരുന്നു ജോയിയുടെ പരിഹാസ്യം.

കേരളത്തിന്റെ തീരത്ത് കപ്പലുകളില്‍ കാസിനോകള്‍ അനുവദിക്കുമെന്ന കേട്ടറിവ് ശരിയാണോ എന്നായിരുന്നു കെ എസ് ശബരിനാഥന്റെ ചോദ്യം. പരിശോധിച്ച് മറുപടി പറയാമെന്ന് ടി പി രാമകൃഷ്ണനും വ്യക്തമാക്കി. നിയമവിധേയമായ കാര്യങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു.

പുതിയ ബ്രൂവറികള്‍ അനുവദിക്കുന്നതിലൂടെ തൊഴിലവസരങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടത്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പരിശോധിച്ചശേഷം വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന പറഞ്ഞ മന്ത്രി അന്‍വര്‍ സാദത്തിന്റെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. പുതിയ മദ്യനയത്തില്‍ ടൂറിസം മേഖലയ്ക്ക് ഇളവ് നല്‍കുന്നത് എല്ലാവരുടെയും അഭിപ്രായം പരിഗണിച്ച് തീരുമാനിക്കുമെന്ന് മന്ത്രി സഭയില്‍ അറിയിച്ചു.

സ്‌കൂളുകളില്‍ നിന്ന് മദ്യശാലകളുടെ ദൂരപരിധി കുറച്ചത് ഉപഭോഗം കൂട്ടിയെന്ന് അനുപ് ജേക്കബ് ചൂണ്ടിക്കാട്ടിയെങ്കിലും വസ്തുനിഷ്ഠമായി തെളിയിക്കാന്‍ കഴിയുമോയെന്ന് മന്ത്രി വെല്ലുവിളിച്ചു. എഞ്ചിനിയര്‍മാര്‍ക്കെതിരെ കള്ളക്കേസ് എടുത്ത സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights: excise minister,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here