ശബരിമല തിരുവാഭരണം അവകാശ തർക്കം; വ്യക്തിപരമായ സ്വത്തല്ലെന്ന് സുപ്രിംകോടതി

ശബരിമല തിരുവാഭരണം വ്യക്തിപരമായ സ്വത്തല്ലെന്നും അയ്യപ്പന്റേതെന്നും സുപ്രിംകോടതി. 2006 ജൂണിൽ നടത്തിയ ദേവപ്രശ്‌നം തങ്ങളുടെ സമ്മതമില്ലാതെ നടത്തിയതാണെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിർദേശങ്ങൾ നടപ്പാക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പന്തളം രാജ കുടുംബാംഗമായ രേവതി നാൾ പി രാമവർമ രാജ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
തിരുവാഭരണത്തിന്റെ സുരക്ഷയിൽ ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ആശങ്ക ഉന്നയിച്ചു. തിരുവാഭരണത്തിന്റെ ഉടമസ്ഥതയിൽ പന്തളം രാജകുടുംബം വിഭജിച്ചു നിൽക്കുന്നു. അയ്യപ്പന് സമർപ്പിച്ചതോടെ തിരുവാഭരണം ദേവന്റേത് ആയിക്കഴിഞ്ഞു. അയ്യപ്പന് മാത്രം അവകാശപ്പെട്ടതാണത്. തിരുവാഭരണം ക്ഷേത്രത്തിന് കൈമാറേണ്ടതല്ലേയെന്നും ആഭരണങ്ങൾ സുരക്ഷിതമാക്കാൻ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ആരാഞ്ഞു.
ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിലേക്ക് എന്തുകൊണ്ട് മാറ്റിയില്ലെന്ന് ജസ്റ്റിസ് എൻവി രമണ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകനോട് ചോദിച്ചു. രാജകുടുംബത്തിന്റെ പരമ്പരാഗത സ്വത്താണെന്നായിരുന്നു ദേവസ്വം ബോർഡിന്റെ മറുപടി.
തിരുവാഭരണത്തിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയോട് കോടതി ചോദിച്ചു. ഏറ്റെടുക്കാൻ സർക്കാർ തയാറാണെന്നായിരുന്നു പ്രതികരണം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാമെന്നും സർക്കാർ നിലപാട് കൃത്യമായി അറിയിക്കണമെന്നും ജസ്റ്റിസ് നിർദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here