വാതുവെപ്പ്: മുൻ പാക് താരത്തിന് തടവു ശിക്ഷ
വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ പാക് താരത്തിന് 17 മാസത്തെ തടവു ശിക്ഷ. പാകിസ്താൻ സൂപ്പർ ലീഗിൽ വാതുവെച്ച കുറ്റത്തിനാണ് മുൻ പാക് ഓപ്പണർ ഉൾപ്പെടെ മൂന്നു പേരെ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി തടവുശിക്ഷക്ക് വിധിച്ചത്. ജംഷാദ് 17 മാസം തടവു ശിക്ഷ അനുഭവിക്കേണ്ടി വരുമ്പോൾ കൂട്ടു പ്രതികളായ രണ്ട് ബ്രിട്ടീഷ് പൗരന്മാർക്ക് 40 മാസവും 30 മാസവും വീതവുമാണ് ശിക്ഷ വിധിച്ചത്. സംഭവത്തിൽ ജംഷാദിനെ നേരത്തെ തന്നെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് 10 വർഷത്തേക്ക് വിലക്കിയിരുന്നു.
2018 ഫെബ്രുവരിയിൽ പെഷവാര്‍ സര്‍മിയും ഇസ്ലാമാബാദ് യുണൈറ്റഡും തമ്മില്‍ ദുബായില്‍ നടന്ന മത്സരത്തിനിടെ ഇവർ കളിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ കളിക്കാരെ അറസ്റ്റ് ചെയ്തു. ഈ കേസിൽ അന്വേഷണം നടത്തവേ ജംഷാദും കൂട്ടരും ബംഗ്ലാദേശ് പ്രീമിയർ ലീഗിലും ഒത്തു കളിക്ക് ശ്രമിച്ചതായി കണ്ടെത്തി. ഇതേത്തുടർന്നായിരുന്നു ശിക്ഷ.
പാകിസ്താനു വേണ്ടി 45 ഏകദിനങ്ങളും 18 ടി-20കളും കളിച്ച താരമാണ് ജംഷാദ്. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ജംഷാദ് പാഡണിഞ്ഞു. 45 ഏകദിനങ്ങളിൽ നിന്നായി 1443 റൺസും 363 ടി-20 റൺസും ജംഷാദിനുണ്ട്.
Story Highlights: Pakistan, Spot Fixing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here