അതിവേഗ പോക്സോ കോടതികൾ; സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ ഭരണാനുമതി

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ തീർപ്പു കല്പിക്കാനായി 28 അതിവേഗ കോടതികൾ സംസ്ഥാനത്ത് സ്ഥാപിക്കാനൊരുങ്ങുന്നു. സാമൂഹിക നീതി വകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് സാമൂഹിക നീതി വകുപ്പ് ഭരണാനുമതി നൽകിയതായി മന്ത്രി പറഞ്ഞു. ഉടൻ തന്നെ സംസ്ഥാനത്ത് അതിവേഗ പോക്സോ കോടതികൾ സ്ഥാപിക്കുമെന്നും പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ എത്രയും വേഗം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചു വരുന്ന ലൈംഗികാതിക്രമം കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
“സംസ്ഥാന സർക്കാരിൻ്റെ അഭ്യർത്ഥന പരിഗണിച്ച് 28 പോക്സോ കോടതികൾ തുറക്കാനുള്ള അനുമതി കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം നൽകിയിട്ടുണ്ട്. വനിതാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതി, ആഭ്യന്തര മന്ത്രാലയം എന്നിവ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുക.”- മന്ത്രി വിശദീകരിച്ചു.
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് 4 കോടതികൾ ഉണ്ടാവും. മലപ്പുറം, തൃശൂർ ജില്ലകളിൽ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ട് കോടതികൾ വീതവും സ്ഥാപിക്കും. നിര്‍ഭയ ഫണ്ടില്‍ നിന്ന് ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കില്‍ 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് ഈ കോടതികള്‍ ആരംഭിക്കുക.
സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഒരുമിച്ച് നിന്നാവും കോടതികൾ സ്ഥാപിക്കുക എന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി രേഖകൾ പ്രകാരം സംസ്ഥാനത്ത് 12234 പോക്സോ കേസുകളാണ് തീർപ്പാവാതെ കിടക്കുന്നത്.
Story Highlights: POCSO Court, KK Shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here