സെമിത്തേരികളിലെ മൃതദേഹ സംസ്കരണം; ബിൽ നിയമസഭ ഐകകണ്ഠേന പാസാക്കി
ക്രിസ്ത്യൻ സെമിത്തേരികളിൽ മൃതദേഹം സംസ്ക്കരിക്കാൻ ഓർത്തഡോക്സ്, യാക്കോബായ സഭാംഗങ്ങൾക്ക് അവകാശം നൽകുന്ന ബിൽ നിയമസഭ ഐകകണ്ഠേന പാസാക്കി. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനും അന്തരിച്ചവർക്ക് മാന്യമായ സംസ്ക്കാരം ഉറപ്പാക്കാനുമാണ് നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു.
പ്രതിപക്ഷത്തിന്റെയും മറ്റ് ക്രിസ്ത്യൻ സഭകളുടെയും അഭിപ്രായം കണക്കിലെടുത്ത് നിയമം യാക്കോബായ, ഓർത്തഡോക്സ് സഭകൾക്ക് മാത്രം ബാധകമാക്കിക്കൊണ്ടും ശവം എന്നതിന് പകരം മൃതദേഹം എന്ന വാക്ക് ഉൾപ്പെടുത്തിക്കൊണ്ടുമാണ് ബിൽ സബ്ജക്ട് കമ്മറ്റി അംഗീകരിച്ചത്. ബിൽ പരിഗണിച്ചപ്പോൾ മുഖ്യമന്ത്രി സഭയിൽ ഇല്ലാതിരുന്നത് ശ്രദ്ധേയമായി.
കഴിഞ്ഞ ദിവസം ബില്ലിനെതിരെ സിറോ മലബാർ സഭ രംഗത്തെത്തിയിരുന്നു. ബിൽ എല്ലാ ക്രിസ്ത്യൻ സഭകളുടെയും നിലവിലുള്ള സംവിധാനങ്ങളെ കണക്കിലെടുത്തും എല്ലാവർക്കും സ്വീകാര്യമായിരിക്കുന്നതുമാകണമെന്ന് കെസിബിസി പ്രസിഡണ്ടന്റും സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഓർത്തഡോക്സ് സഭയും വിഷയത്തിൽ സർക്കാരിനെ വിമർശിച്ചു. ജനാധിപത്യം എന്തെന്ന് ഭരിക്കുന്നവർക്ക് അറിയില്ലെന്നും മൃതദേഹ സംസ്കാരം സംബന്ധിച്ച ഓർഡിനൻസ് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുമെന്നും സഭ കുറ്റപ്പെടുത്തി. വ്യക്തതയില്ലാത്ത ഓർഡിനൻസിന് പിന്നിൽ നിരീശ്വരവാദികൾ ഭരിക്കുന്നതിന്റെ പ്രശ്നമാണെന്നും സഭ വിമർശിച്ചു.
നിയമത്തെത്തുടർന്ന് പലയിടങ്ങളിലും സംഘർഷങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. രഹസ്യ സംസ്കാരങ്ങളും നടന്നിരുന്നു.
Story Highlights: Funeral Bill, Assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here