മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊന്ന കേസ്; പ്രതികളോട് ഹാജരാകാൻ കോടതി
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളോട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതിയുടെ നോട്ടീസ്. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവർ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.
Read Also: ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ തള്ളി; ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ നീട്ടി
ഈ മാസം 24ന് ഹാജരാകാനാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകിയത്. രണ്ട് പ്രതികൾക്കുമെതിരെ കഴിഞ്ഞ ആഴ്ച അന്വേഷണ സംഘം കുറ്റപത്രം നൽകിയിരുന്നു. മദ്യലഹരിയിൽ ആയിരുന്ന ശ്രീറാം അമിത വേഗതയിൽ കാറോടിച്ച് കയറ്റി മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിന്റെ സസ്‌പെൻഷൻ സംസ്ഥാന സർക്കാർ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. സസ്‌പെൻഷൻ കാലാവധി ആറ് മാസം പിന്നിട്ടപ്പോൾ ശ്രീറാമിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തിരുന്നു. ആറ് മാസം കഴിഞ്ഞുവെന്ന സാങ്കേതികത്വമാണ് ഇതിനായി ചൂണ്ടിക്കാട്ടിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വരുന്നതിന് മുന്നേ ശ്രീറാമിനെ തിരിച്ചെടുക്കാനായിരുന്നു നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here