ഹണിട്രാപ്; പതിമൂന്ന് നാവിക ഉദ്യോഗസ്ഥർ ഇതുവരെ അറസ്റ്റിലായതായി റിപ്പോർട്ട്

വിവാദ ഹണിട്രാപ് ചാരവൃത്തി കേസിൽ പതിമൂന്ന് നാവിക ഉദ്യോഗസ്ഥർ ഇതുവരെ അറസ്റ്റിലായതായി റിപ്പോർട്ടുകൾ. ഹണിട്രാപ്പിന് പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്നാണ് നിഗമനം. എൻഐഎയുടെയും ആന്ധ്രാ പൊലീസിന്റെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മുംബൈ, കാർവാർ, വിശാഖപട്ടണം നാവികതാവളങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. ഇവർ ചാറ്റ് ചെയ്ത പ്രൊഫൈലുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് ചാരവൃത്തിയുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഏതെല്ലാം തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്നും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് നാവികസേനയിലെ ഹണിട്രാപ് പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾ ഉപയോഗിച്ച് നാവിക ഉദ്യോഗസ്ഥരെ കുടുക്കിയെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. ഇങ്ങനെ ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന പതിമൂന്ന് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്.
അതേ സമയം, സമൂഹ മാധ്യമങ്ങൾ വഴി വിവരങ്ങൾ ചോർന്നതിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾക്കുള്ള നിരോധനം നാവിക സേന കർശനമാക്കിയിരുന്നു. ഫേസ്ബുക്ക്, വാട്സപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്. യുദ്ധകപ്പലുകൾക്കുള്ളിലും നേവൽ ബേസുകളിലും ഡോക്ക് യാർഡിലും സ്മാർട്ട് ഫോണുകൾക്കും നിരോധനമുണ്ട്. ഡിസംബർ 27 ന് ഇത് സംബന്ധിച്ച ഉത്തരവ് നാവിക സേന പുറപ്പെടുവിച്ചിരുന്നു.
നാവിക രഹസ്യങ്ങൾ പാകിസ്താന് ചോർത്തി നൽകിയ സംഘത്തിൽ പെട്ട ഏഴ് നാവികസേനാ ഉദ്യോഗസ്ഥരെ ഡിസംബർ 20ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഏഴു പേരും 2017ൽ റിക്രൂട്ട് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരാണ്. ഇവരൊക്കെ 2018ൽ ഹണി ട്രാപ്പിൽ കുടുങ്ങുകയായിരുന്നു. ഇവരുമായി ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച വനിതകൾ ചാറ്റ് വിവരം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് രഹസ്യങ്ങൾ ചോർത്തിയത്.
Story Highlights: Honey Trap, Indian navy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here