ജമ്മു കശ്മീർ വിഷയം; കേന്ദ്ര സർക്കാരിനെ വിമർശിച്ച ബ്രിട്ടീഷ് എംപിക്ക് വിസ നിഷേധിച്ച് ഇന്ത്യ
ജമ്മു കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച ബ്രിട്ടീഷ് എംപിക്ക് ഇന്ത്യ വിസ നിഷേധിച്ചു. ലേബർ പാർട്ടി അംഗമായ ഡെബ്ബി ഏബ്രഹാംസിനാണ് വിസ നിഷേധിച്ചത്. കശ്മീരുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് പാർലമെന്ററി ഗ്രൂപ്പിന്റെ അധ്യക്ഷ കൂടിയാണ് ഡെബ്ബി ഏബ്രഹാംസ്.
രാവിലെ ഒൻപതിനാണ് ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ഡെബ്ബി ഏബ്രഹാംസും സഹായി ഹർപ്രീത് ഉപാലും ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. വിസയ്ക്ക് ഒക്ടോബർ വരെ കാലാവധിയുണ്ടെന്നും എന്നാൽ കാരണമെന്നും വ്യക്തമാക്കാതെ വിസ നിഷേധിക്കുകയായിരുന്നുവെന്നും ഇവർ വാർത്താഏജൻസിയായ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു. അതേസമയം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Read Also: ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷാ ഫൈസലിനെ അറസ്റ്റ് ചെയ്തു
2011 മുതൽ ബ്രിട്ടീഷ് പാർലമെൻറ് അംഗമാണ് ഡെബ്ബി ഏബ്രഹാംസ്. രണ്ട് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനാണ് അവർ ഇന്ത്യയിൽ എത്തിയത്. ഇന്ത്യൻ സർക്കാരിന് മനംമാറ്റമുണ്ടായില്ലെങ്കിൽ താൻ നാടുകടത്തപ്പെടുമെന്ന് ഡെബ്ബി പറഞ്ഞു. ഒരു കുറ്റവാളിയെപ്പോലെയാണ് തന്നെ പരിഗണിച്ചത്. കുടുംബത്തെയും സുഹൃത്തുക്കളെയും കാണാൻ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിൽ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെ ഡെബ്ബി ഏബ്രഹാംസ് പരസ്യമായി വിമർശിച്ചിരുന്നു. ഇതു സംബന്ധിച്ച് ഡെബി അബ്രഹാംസ് ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് കത്തെഴുതി. കശ്മീരിലെ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്നതാണ് മോദി സർക്കാരിന്റെ നീക്കമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.
jammu and kasmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here