എംഎസ് മണി അന്തരിച്ചു
മുതിർന്ന മാധ്യമപ്രവർത്തകൻ എം എസ് മണി(79) അന്തരിച്ചു. ഇന്നു പുലർച്ചെ തിരുവനന്തപുരത്തെ കലാകൗമുദി ഗാർഡൻസിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
1961ൽ കേരളാകൗമുദിയിൽ റിപ്പോർട്ടറായി മാധ്യമ പ്രവർത്തനം ആരംഭിച്ച അദ്ദേഹത്തിന് മാധ്യമ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ സ്വദേശാഭിമാനി, കേസരി പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. കേരള കൗമുദി പത്രാധിപരായിരുന്ന പത്മഭൂഷൺ കെ സുകുമാരന്റെയും മാധവി സുകുമാരന്റെയും മകനും കേരള കൗമുദി സ്ഥാപക പത്രാധിപർ സിവി കുഞ്ഞിരാമന്റെ കൊച്ചു മകനുമാണ് എം എസ് മണി.
അന്വേഷണാത്മക പത്രപ്രവർത്തിൽ തന്റെതായ മുദ്രപതിപ്പിച്ച അദ്ദേഹം കേരള കൗമുദി പത്രാധിപർ ആയി പ്രവർത്തിക്കെ മാധ്യമ ലോകത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. കലാ കൗമുദി പത്രത്തിന്റെ മുംബൈയിൽ നിന്നുള്ള പ്രസിദ്ധീകരണം ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 1962ൽ പാർലമെന്റ് ലേഖകനായി ഡൽഹിയിലെത്തിയ അദ്ദേഹം ഗോവയിലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രവേശനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിഭജനവും അദ്ദേഹം പുറത്തുകൊണ്ടുവന്ന വാർത്തകളിൽ ചിലതാണ്.
ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ന്യൂസ്‌പേപ്പർ എഡിറ്റേഴ്‌സ് കോൺഫറൻസ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഡോ. കസ്തൂരിയാണ് ഭാര്യ. മക്കൾ വൽസാമണി, സുകുമാരൻ.
Story highlight: Senior journalist,MS Money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here