സിഎജി റിപ്പോർട്ട് ചോർന്നതിലെ ഗൂഡാലോചന അന്വേഷിക്കണം: എ വിജയരാഘവൻ

സിഎജി റിപ്പോർട്ട് ചോർന്നതിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ. റിപ്പോർട്ട് നേരത്തെ പുറത്ത് വന്നതിലെ സംശയമാണ് കൺവീനർ മുന്നോട്ട് വച്ചത്. സിഎജി റിപ്പോർട്ടിന്റെ പേരിൽ പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തുന്നത് അരാജകത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also: സിഎജി റിപ്പോര്‍ട്ട്; സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്
പൊലീസിലെ ക്രമക്കേടുകളെക്കുറിച്ച് ഗുരുതര ആരോപണങ്ങളുള്ള സിഎജി റിപ്പോർട്ട് സംബന്ധിച്ച് ചർച്ച വേണമെന്നാവശ്യം മുന്നോട്ട് വയ്ക്കാനോ, പരാമർശം നടത്താനോ ഘടക കക്ഷികൾ പോലും മുന്നണി യോഗത്തിൽ തയാറായില്ല.
സംസ്ഥാനത്ത് വെള്ളക്കരം 30 ശതമാനം വർധിപ്പിക്കാനുള്ള ശുപാർശ മുന്നണി യോഗം അംഗീകരിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരക്ക് വർധിപ്പിക്കുന്നത് ജനവികാരം എതിരാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പിന്റെ ശുപാർശ അംഗീകരിക്കേണ്ടെന്ന് മുന്നണി യോഗം തീരുമാനിച്ചത്.
ഡൽഹിയിൽ വെള്ളം സൗജന്യമായി നൽകുമ്പോൾ ഇവിടെ വെള്ളക്കരം കൂട്ടുന്നത് നല്ല സന്ദേശം നൽകില്ലെന്നും യോഗത്തിൽ അഭിപ്രായങ്ങളുയർന്നു. ഇപ്പോൾ നിരക്ക് വർധിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രിയും യോഗത്തിൽ പറഞ്ഞു.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടർപ്രക്ഷോഭ പരിപാടികൾ ഇടത് മുന്നണി തീരുമാനിച്ചു. മാർച്ച് പത്ത് മുതൽ 20 വരെ വാർഡ് തലത്തിൽ ഗൃഹ സന്ദർശന പരിപാടികൾ സംഘടിപ്പിക്കും. ഭഗത് സിംഗിനെ തൂക്കിലേറ്റിയതിന്റെ വാർഷിക ദിനമായ മാർച്ച് 23ന് ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here