മെട്രോ ജീവനക്കാരോട് കരാർ കമ്പനി തൊഴിലാളി വിരുദ്ധ നടപടികൾ സ്വീകരിക്കുന്നതായി പരാതി
മെട്രോ ജീവനക്കാരോട് കരാർ കമ്പനി, തൊഴിലാളി വിരുദ്ധ നടപടികൾ സ്വീകരിക്കുന്നതായി പരാതി. മെട്രോയിലെ സെക്യൂരിറ്റി ജീവനക്കാരോടാണ് ഈ അവഗണന. ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്.
120ഓളം സെക്യൂരിറ്റി ജീവനക്കാരാണ് മെട്രോയിൽ ജോലിചെയ്യുന്നത്. 8 മണിക്കൂറാണ് ഇവരുടെ ജോലി സമയം. എന്നാൽ കൃത്യമായി ജോലിചെയ്തിട്ടും കൂലി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇവർ. 5 തീയതിയാണ് ഇവരുടെ ശമ്പള ദിവസം. എന്നാൽ 15ആം തീയതിയാണ് ശമ്പളം ലഭിക്കുന്നത്. മാത്രമല്ല, കരാർ കമ്പനി അനാവശ്യമായി ശമ്പളത്തിൽ നിന്ന് 1000 രൂപയോളം പിടിക്കുന്നതായും തൊഴിലാളികൾ ആരോപിക്കുന്നു. അവധി എടുത്താൽ ആ ദിവസത്തെ കൂലിയും കമ്പനി പിടിക്കും. ഇതിനെതിരെ ശബ്‌ദിച്ചാൽ പ്രതികാര നടപടി ഉണ്ടാകുമോ എന്ന ഭയവും ജീവനക്കാർക്കുണ്ട്. തികച്ചും തൊഴിലാളി വിരുദ്ധ നടപടികളാണ് കമ്പനി സ്വീകരിക്കുന്നതെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ പറയുന്നു .
കമ്പനിക്കെതിരെ തൊഴിൽവകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കമ്പനിയുടെ നിലപാടിൽ മാറ്റമുണ്ടായില്ലെങ്കിൽ മെട്രോ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാൻ മെട്രോ റെയിൽ മാനേജ്മെന്റ് ഉടൻ ഇടപെടണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Story Highlights: Kochi metro, salary issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here