ട്രംപിന്റെ സന്ദർശനം; താജിന് ‘സ്പെഷ്യൽ ബ്യൂട്ടി ട്രീറ്റ്മെന്റ്’

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് താജിന് നൽകിയത് ‘സ്പെഷ്യൽ ബ്യൂട്ടി ട്രീറ്റ്മെന്റ്’. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് (എഎസ്ഐ) കളിമൺ പുരട്ടലിനും മറ്റ് മോടികൂട്ടൽ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത്. ചുവന്ന മണൽ ക്കല്ല് കൊണ്ട് നിര്‍മിച്ച വരാന്തകളിലെ കറകൾ കളഞ്ഞു, ജലധാരകൾ തേച്ച് മിനുക്കി, കൂടുതൽ പൂച്ചെടികൾ പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ചു, അങ്ങനെ നിരവധി വിപുലമായ സജ്ജീകരണങ്ങളാണ് നടത്തിയതെന്ന് അധികൃതർ. ഷാജഹാന്റെയും മുംതാസിന്റെയും കല്ലറകൾക്ക് പ്രത്യേക ‘മുൾട്ടാണി മിട്ടി’ (ഒരുതരം കളിമണ്ണ്) വച്ചുള്ള ട്രീറ്റ്മെന്റ് നൽകിയെന്നും ആഗ്രാ സർക്കിൾ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് വസന്ത് സ്വർണകർ ഫിനാൻഷ്യൽ എക്സ്പ്രസിനോട് പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം മറ്റ് സന്ദർശകർക്ക് താജ്മഹലിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. വെെകുന്നേരം താജ്മഹലിന്റെ ഈസ്റ്റ് ഗേറ്റിനടുത്തുള്ള ഒബ്രോയ് അമർവിലാസ് ഹോട്ടല്‍ വരെ കാറിൽ വരുന്ന ട്രംപും പരിവാരങ്ങളും അവിടെ നിന്ന് ഗോൾഫ് കാർട്ടുകളിലായിരിക്കും താജ് വരെ സഞ്ചരിക്കുക. സുപ്രിംകോടതി ഉത്തരവ് പ്രകാരം താജ്മഹലിന്റെ ഗേറ്റിന് 500 മീറ്ററിനുള്ളിൽ പെട്രോൾ- ഡീസൽ വാഹനങ്ങൾക്ക് നിരോധനമുണ്ട്. മലിനീകരണ പ്രശ്നങ്ങൾ മൂലമാണിത്. അതിനാലാണ് ഗോൾഫ് കാർട്ടുകളിൽ പ്രസിഡന്റും പരിവാരങ്ങളും സഞ്ചരിക്കുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വൈകിട്ട് 5.15ന് ആഗ്രയിൽ ട്രംപിനെ സ്വീകരിക്കുക. ഒരു മണിക്കൂർ പ്രണയ സൗധത്തിൽ ട്രംപും സംഘവും ചെലവഴിക്കും. നേരത്തെ അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ബിൽ ക്ലിന്റനും ബറാക്ക് ഒബാമയും അടക്കം നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ താജ്മഹൽ സന്ദർശിച്ചിരുന്നു.
tajmahal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here