ഇന്ത്യാ സന്ദര്‍ശനം; മെലാനിയ ട്രംപ് സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥർക്കായി വാങ്ങിയത് 63 ദശലക്ഷം ഡോളറിന്റെ യൂണിഫോം

അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് ഇന്ത്യയിൽ അനുഗമിക്കുന്ന സ്ത്രീ അംഗരക്ഷകർക്കായി ഓർഡർ ചെയ്തത് 63 ദശലക്ഷം ഡോളർ വില വരുന്ന യൂണിഫോം. സർദാർ വല്ലഭായി പട്ടേൽ എയർപോർട്ടിൽ അമേരിക്കൻ പ്രസിഡന്റിനോടൊപ്പം ഇറങ്ങിയ പ്രഥമ വനിത തന്റെ സംഘത്തെ അവിടെ വച്ച് കണ്ടുമുട്ടുമെന്നാണ് വിവരം. അവിടെ നിന്ന് അംഗരക്ഷകർ മെലാനിയയെ അനുഗമിക്കും. ഈ സംഘത്തിന് മെലാനിയയോട് സംസാരിക്കാൻ വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ട്.
Read Also: ട്രംപ് ഇന്ത്യയിലെത്തി; സബര്‍മതി ആശ്രമത്തിലേക്ക് പുറപ്പെട്ടു
സ്ത്രീ ഐപിഎസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിനാണ് സുരക്ഷാ ചുമതല. കാക്കി യൂണിഫോമിന് പകരമായി പ്രത്യേകമായി നിർമിച്ച കോട്ടും പാന്റുമാണ് സംഘത്തിനായി മെലാനിയ ഒരുക്കിയിരിക്കുന്നതെന്ന് ഫിനാൻഷ്യൽ എക്സ്ര്പസ് റിപ്പോർട്ട് ചെയ്തു.
11. 40നാണ് ട്രംപും സംഘവും സഞ്ചരിച്ചിരുന്ന എയർഫോഴ്‌സ് വൺ വിമാനം ഇന്ത്യയിലേക്കെത്തിയത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിലേക്ക് വിമാനം ഇറങ്ങി. 85 കോടി രൂപയാണ് മൂന്ന് മണിക്കൂർ നേരത്തെ ട്രംപിന്റെ സന്ദർശനത്തിന് വേണ്ടി ഗുജറാത്ത് സർക്കാർ പൊടിക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം. പ്രധാന മന്ത്രി നരേന്ദ്ര മോദി ട്രംപിനെയും സംഘത്തെയും സ്വാഗതം ചെയ്തു. അഹമ്മദാബാദ് നഗരത്തിൽ പാട്ടും മേളവുമായി വലിയൊരു സംഘം തന്നെ ട്രംപിനെ വരവേൽക്കാനായി തയാറായി നിൽപ്പുണ്ട്. ഇന്ത്യ-അമേരിക്ക ഉഭയകക്ഷിബന്ധത്തിൽ സന്ദർശനം പുതിയ അധ്യായമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സബർമതി ആശ്രമ സന്ദർശനത്തിന് ശേഷം മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ‘നമസ്തേ ട്രംപ്’ പരിപാടിയിൽ ഇരു നേതാക്കളും പങ്കെടുക്കും.
ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നൽകുന്ന ഉച്ചവിരുന്നിൽ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്ക് പോകും. വൈകീട്ട് 4.45ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹൽ സന്ദർശിക്കും. വൈകീട്ട് ഡൽഹിയിലെത്തും.