അനധികൃത സ്വത്ത് സമ്പാദന കേസ്; വി എസ് ശിവകുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കാൻ വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ വി എസ് ശിവകുമാറിന്റെ ഫോൺ വിളികൾ പരിശോധിക്കാൻ വിജിലൻസ് തീരുമാനിച്ചു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ച ദിവസത്തിന് ശേഷം നടത്തിയ ഫോൺ വിളികളാണ് അന്വേഷിക്കുന്നത്. ഇതിനായി വിജിലൻസിന്റെ സൈബർ വിഭാഗത്തിന്റെ സഹായം തേടും.
വഴുതക്കാട് സ്വദേശി പി ആർ വേണുഗോപാലിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ 2017 ജനുവരി 21നാണ് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിന് ശേഷം 2020 ഫെബ്രുവരി 14ന് കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി. ഈ രണ്ട് ദിവസങ്ങൾക്ക് ശേഷം വി എസ് ശിവകുമാറിന്റെയും പ്രതിചേർത്ത മറ്റു മൂന്നു പേരുടേയും ഫോൺ വിളിയെക്കുറിച്ച് അന്വേഷിക്കാനാണ് വിജിലൻസ് തീരുമാനിച്ചത്. പ്രതികൾക്ക് ശിവകുമാറുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗാമായാണിത്. ഇതിനായി വിജിലൻസിന്റെ സൈബർ വിഭാഗത്തിന്റെ സേവനം തേടാൻ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ പ്രാഥമിക പരിശോധനയിൽ വ്യക്തമായതിനേക്കാൾ വലിയ തോതിൽ സ്വത്ത് ഇവർ സമ്പാദിച്ചതായി വിശദമായ പരിശോധനയിൽ കണ്ടെത്തി. ഇതിൽ പ്രതിപ്പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള എം.രാജേന്ദ്രനാണ് ഏറ്റവും കുടുതൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത്. ഈ കാലയളവിൽ 40 ഇരട്ടിയിലേറെ സ്വത്ത് രാജേന്ദ്രൻ സമ്പാദിച്ചുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. രാജേന്ദ്രന്റെ സ്വത്ത് കണക്കനുസരിച്ച് 2,34,462 മാത്രമാണ്. എന്നാൽ കോടികൾ വിലമതിക്കുന്ന 13 വസ്തുക്കളുടെ ആധാരം കണ്ടെത്തി. ഇതിന് പുറമെ 12 ലക്ഷം രൂപ വിദേശത്ത് നിന്ന് അക്കൗണ്ടിലെത്തി. എല്ലാ സാമ്പത്തിക ഇടപാടുകളും കണക്കാക്കുമ്പോൾ കൈവശമുണ്ടാകേണ്ടിയിരുന്ന 2.34 ലക്ഷത്തിന് പകരം കോടികളാണ് സമ്പാദിച്ചത്. പ്രാദേശിക രാഷ്ട്രീയ നേതാവായ രാജേന്ദ്രന് ഇത്തരത്തിൽ വസ്തു വാങ്ങിക്കൂട്ടുന്നതിനോ പണം സമ്പാദിക്കുന്നതിനോ കഴിയില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. ലോക്കറുകൾ പരിശോധിച്ചാൽ മാത്രമേ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ വ്യാപ്തി മനസിലാക്കാൻ കഴിയൂ എന്നാണ് വിജിലൻസ് നിലപാട്. ഇതിനായി കോടതിയിൽ നിന്ന് സെർച്ച് വാറന്റ് വാങ്ങും.
Story highlight: VS sivakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here