ഗജരത്‌നം ഗുരുവായൂർ പത്മനാഭന് വിട
ഗജരത്‌നം ഗുരുവായൂർ പത്മനാഭന് വിട നൽകി നാട്. പുന്നത്തൂർ ആനക്കോട്ടയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധി പേർ അന്തിമോപചാരമാർപ്പിച്ചു. പത്മനാഭന്റെ വിടവാങ്ങൽ ആന പ്രേമികൾക്കിടയിലും തീരാനൊമ്പരമാണ്. ലക്ഷണമൊത്ത കൊമ്പൻ, ഗുരുവായൂർ കേശവന്റെ പിൻഗാമി, ശാന്ത സ്വഭാവി എന്നിങ്ങനെ അനേകം വിശേഷണങ്ങൾ അലങ്കരമാക്കിയ ആന ആയിരുന്നു ഗുരുവായൂർ പത്മനാഭൻ. 66 വർഷം ഗുരുവായൂരപ്പന്റെ തിടമ്പ് ഏറ്റിയതോടെ ഭക്തരുടെ മനസിലും ദൈവീക പരിവേഷത്തിൽ പത്മനാഭൻ ഇടം നേടി. പത്മനാഭനെ അവസാനമായി ഒരു നോക്കുകാണാൻ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ആനപ്രേമികൾ പുന്നത്തൂർ കോട്ടയിലേക്ക് ഒഴുകിയെത്തി.
Read Also: ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു
ശാരീരിക അവശതകൾ കൊണ്ട് ഏറെ നാളായി ചികിത്സയിലിരിക്കെയാണ് ഇന്നലെ ഉച്ചക്ക് 2.10ന് ആന ചരിഞ്ഞത്. തുടർന്ന് ആനക്കോട്ടയിൽ പൊതുദർശനത്തിന് സൗകര്യം ഒരുക്കി. മഞ്ജുളാൽ പരിസരത്തും തൃശൂർ പാട്ടുരായിക്കലിലും ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം ഒരുക്കി.മന്ത്രിമാരുൾപ്പെടെ നിരവധ പേർ അന്തിമോപചാരം അർപ്പിക്കാനായെത്തി. നേരത്തെ ആനക്കോട്ടയിൽ തന്നെ സംസ്‌കാരചടങ്ങുകൾ നടത്താനായിരുന്നു ദേവസ്വം തീരുമാനം. ഇതിനായി വനം വകുപ്പിന്റെ അനുമതിയും നേടിയെങ്കിലും പരിസരവാസികൾ എതിർപ്പറിയിച്ചു. തുടർന്ന് കോടനാട് സംസ്‌ക്കാര ചടങ്ങുകൾ നടത്താൻ തീരുമാനമെടുത്തു. ആനയുടെ അവസാന യാത്രയിൽ നിരവധി പേരാണ് അകമ്പടിയായത്. ഇതുവരെ ഒരു എഴുന്നള്ളിപ്പിൽ ഏറ്റവും വലിയ ഏക്കമായ 2,222,222 രൂപ നേടിയതും തുടർച്ചയായി തൃശൂർ പൂരത്തിൽ പങ്കെടുത്തതും ഈ കരിവീര ചന്തത്തെ ആനപ്രേമികളുടെ ഇഷ്ടക്കാരൻ ആക്കി മാറ്റിയിരുന്നു.
1954 ജനുവരി 18നാണ് ഗുരുവായൂർ ക്ഷേത്രത്തിൽ പത്മനാഭനെ നടക്കിരുത്തുന്നത്. 1962 മുതൽ ഗുരുവായൂരപ്പന്റെ തിടമ്പേറ്റി. ഗജരത്നം, ഗജചക്രവർത്തി തുടങ്ങിയ പട്ടങ്ങളും പത്മനാഭനെ തേടിയെത്തിയിട്ടുണ്ട്.
guruvayoor pathnamabhan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here