ജോളിയുടെ ആത്മഹത്യാശ്രമം; ജയിൽ ഡിഐജിക്ക് അന്വേഷണ ചുമതല

കൂടത്തായ് കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഉത്തരമേഖല ജയിൽ ഡിഐജി വിനോദ് കുമാറിന് അന്വേഷണ ചുമതല. സംഭവത്തിൽ മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഉത്തരവിറക്കി.
ഇന്ന് പുലർച്ചെയാണ് ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ജില്ലാ ജയിലിൽ പുലർച്ചെ രക്തം വാർന്ന നിലയിൽ കണ്ട ജോളിയെ ജയിൽ അധികൃതർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.കല്ല് ഉപയോഗിച്ചാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ജയിൽ അധികൃതരുടെ പ്രാഥമിക നിഗമനം.
കൈയിലേക്കുള്ള ഞരമ്പ് മുറിഞ്ഞുവെന്നാണ് സംശയമെന്നും മുറിവിന് പൂജ്യം ദശാംശം അഞ്ച് സെന്റീമീറ്റർ ആഴമുണ്ടെന്നും മെഡിക്കൽ കോളജ് അഡീഷണൽ സൂപ്രണ്ട് സുനിൽ കുമാർ വ്യക്തമാക്കി. ജോളി അപകട നില തരണം ചെയ്തതായും ശസ്ത്രക്രിയക്ക് ശേഷം രണ്ട് ദിവസത്തിനകം ഡിസ്ചാർജ് ചെയ്യാനാകുമെന്നും സുനിൽ കുമാർ പറഞ്ഞു. ആത്മഹത്യാ ശ്രമത്തിന് പിന്നിൽ വിഷാദരോഗമാകാം കാരണമെന്നാണ് നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here