ജോലി ഒഴിവാക്കി ഇടത് സംഘടന സമ്മേളനത്തിൽ പങ്കെടുക്കാൻ ജീവനക്കാരോട് ഉത്തരവിട്ട് എംജി സർവകലാശാല
ജോലി ഒഴിവാക്കി ഇടത് സംഘടന സമ്മേളനത്തിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ വിചിത്ര ഉത്തരവ്. ഡ്യൂട്ടി സമയത്ത് പരിപാടിയിൽ പങ്കെടുക്കുമ്പോഴും രാവിലെ വൈകിട്ടും ഹാജർ രേഖപ്പെടുത്താനും ഉത്തരവിൽ നിർദേശമുണ്ട്.
ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥർ സംഘടനാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് നിയന്ത്രിക്കണമെന്ന നിർദേശങ്ങൾക്കിടെയാണ് എംജി സർവകലാശാലയുടെ വിവാദ നടപടി. ഇന്നും നാളെയുമായി നടക്കുന്ന എംജി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. രണ്ടു ദിവസവും പരിപാടിയിൽ പങ്കെടുക്കാൻ അനുമതി നൽകുന്ന ഉത്തരവിൽ, അറ്റൻഡൻസ് രേഖപ്പെടുത്താനും നിർദേശമുണ്ട്. വിവാദമായതോടെ അസിസ്റ്റന്റ് രജിസ്ട്രാർ പ്രേംകുമാർ ഇറക്കിയ ഉത്തരവിനെ കുറിച്ച് അറിവില്ലെന്ന് വൈസ് ചാൻസിലർ സാബു തോമസ് പ്രതികരിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ ഉദ്ഘാടനം ചെയ്ത ഇടത് ജീവനക്കാരുടെ വാർഷിക സമ്മേളനത്തിൽ, സർവ്വകലാശാലയിലെ ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്തു. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി എത്തിയ വിദ്യാർത്ഥികളാണ് ബുദ്ധിമുട്ടിലായത്. എംകോം ഉത്തരക്കടലാസുകൾ രഹസ്യ നമ്പർ ഉൾപ്പെടെ സിൻഡിക്കേറ്റ് അംഗത്തിന് കൈമാറാൻ വൈസ് ചാൻസിലർ നിർദേശം നൽകിയത് മുമ്പ് വിവാദമായിരുന്നു. ഇതിനിടെയാണ് സംഘടനാ പ്രവർത്തനത്തിന് ഹാജരോടെ അവധി നൽകിയ നടപടി.
Story Highlights- MG University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here