ബിജെപിക്ക് അഞ്ച് വർഷം നൽകൂ; സുവർണ ബംഗാളാക്കി മാറ്റാം: അമിത് ഷാ

ബിജെപിക്ക് അഞ്ച് വർഷം നൽകിയാൽ സുവർണ ബംഗാളാക്കി മാറ്റുമെന്ന് കൊൽക്കത്തയിലെ റാലിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കവേയാണ് വാഗ്ദാനം. കൊൽക്കത്ത നഗരത്തിലെ വൻറാലിക്കിടെ ബിജെപി പ്രവർത്തകർ ഗോലി മാരോ മുദ്രാവാക്യം മുഴക്കി.
അനീതിക്ക് ഇടമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ആർ നോയ് അന്നായ് ക്യാമ്പയിനിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കമിട്ടത്. മമത സർക്കാരിന്റെ വീഴ്ചയോടെ ക്യാംപയിനിന് അവസാനമാകുമെന്ന് അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിനെ സുവർണ ബംഗാളാക്കാൻ മമതാ ബാനർജിക്ക് കഴിയില്ല. നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികൾ പശ്ചിമ ബംഗാളിലെ ജനങ്ങളിലേക്ക് എത്തുന്നില്ല. കർഷകർക്കുള്ള ധനസഹായം വിതരണം ചെയ്യാൻ പോലും മമത സമ്മതിക്കുന്നില്ലെന്ന് അമിത് ഷാ ആരോപിച്ചു.
നാൽപതിനായിരം രൂപയുടെ കടക്കാരനായാണ് ഓരോ കുഞ്ഞും ബംഗാളിൽ ജനിച്ചു വീഴുന്നത്. പൗരത്വ നിയമഭേദഗതിയുടെ പേരിൽ മമതാ ബാനർജി ഭീതി വളർത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.
ബിജെപി റാലിയിൽ പലയിടത്തും ഗോലി മാരോ മുദ്രാവാക്യമുയർന്നു. അമിത് ഷായുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകർ കരിങ്കൊടിയേന്തി മാർച്ച് നടത്തി.
Story Highlights: Amit Shah west bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here