Advertisement

ലിവർപൂളിന് ആദ്യ തോൽവി; ആഴ്സണലിന്റെ റെക്കോർഡിന് ഇളക്കമില്ല

March 1, 2020
Google News 2 minutes Read

പ്രീമിയർ ലീഗ് സീസണിൽ ലിവർപൂളിന് ആദ്യ തോൽവി നേരിട്ടതോടെ ആഴ്സണൽ സ്ഥാപിച്ച റെക്കോർഡിന് ഇളക്കമില്ല. പ്രീമിയർ ലീഗിൽ തോൽവിയറിയാതെ കിരീടധാരണം നടത്തുന്ന ഒരേയൊരു ടീം എന്ന റെക്കോർഡാണ് ആഴ്സണൽ ഒറ്റക്ക് അലങ്കരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പരാജയപ്പെട്ട ലിവർപൂൾ ഈ നേട്ടം പങ്കിടാനുള്ള അവസരം കളഞ്ഞുകുളിക്കുകയായിരുന്നു.

വാറ്റ്ഫോർഡിനെതിരെ വഴങ്ങേണ്ടി വന്ന ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതാണ് ക്ലോപ്പിനും കുട്ടികൾക്കും തിരിച്ചടി ആയത്. വാറ്റ്ഫോർഡിൻ്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ സീസണിലെ ആദ്യ തോൽവി വഴങ്ങിയത്. മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളിനു വഴിമുടക്കാതെ മാറി നിന്നപ്പോൾ വാറ്റ്ഫോർഡ് എന്ന നീർക്കോലി ലിവർപൂളിനെ കടിച്ചു. അത്താഴം മുടങ്ങുകയും ചെയ്തു. മുൻനിര ടീമുമായി ഇറങ്ങിയിട്ടും തോൽവി വഴങ്ങേണ്ടി വന്നത് ആരാധകർക്കും ഞെട്ടലാണ്. കളിയുടെ സമസ്ത മേഖലകളിലും മുന്നിട്ടു നിന്ന ലിവർപൂൾ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വഴങ്ങിയത്. 22 കാരനായ സെനഗളീസ് താരം ഇസ്മൈല സർ ഇരട്ട ഗോളുകൾ നേടി. ഇംഗ്ലീഷ് താരം ട്രോയ് ഡീനെ ആണ് മൂന്നാം ഗോൾ കണ്ടെത്തിയത്.

മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ലിവർപൂൾ പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. മറ്റു ടീമുകൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിൽ, 28 മത്സരങ്ങളിൽ നിന്ന് 79 പോയിൻ്റുകളാണ് ലിവർപൂളിൻ്റെ സമ്പാദ്യം. വാറ്റ്ഫോർഡിനോടേറ്റ തോൽവിയോടൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഒരു കളി സമനില വഴങ്ങിയ ലിവർപൂൾ ശേഷിക്കുന്ന 26 മത്സരങ്ങളും വിജയിച്ചു.

2003-04 സീസണില്‍ ആണ് ആഴ്സണൽ ഒരു സീസണ്‍ മുഴുവന്‍ പ്രീമിയര്‍ ലീഗില്‍ അപരാജിതരായി നിന്നത്. ഇതിഹാസ പരിശീലകൻ ആഴ്‌സണല്‍ വെങ്ങറിന്റെ കീഴിലായിരുന്നു ആഴ്സണലിൻ്റെ പടയോട്ടം. 38 മത്സരങ്ങളിൽ 26 എണ്ണം ജയിച്ച ആഴ്സണൽ 12 എണ്ണത്തിൽ സമനില പാലിച്ചു.

Story Highlights: Liverpool lost the first time arsenal record unbroken

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here