സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നതായി ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികള്‍
സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നതായി ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികള്‍. വെള്ളവും ഭക്ഷണവും നല്‍കില്ലെന്നും വിസയ്ക്ക് ചെലവായ പണം നല്‍കാതെ നാട്ടിലേക്ക് വിടില്ലെന്നുമാണ് സ്‌പോണ്‍സറുടെ ഭീഷണി. സഹായം അഭ്യര്‍ത്ഥിച്ചുള്ള തൊഴിലാളികളുടെ വീഡിയോയും പുറത്തുവന്നു.
ഇറാനില്‍ കുടുങ്ങിക്കിടന്ന മത്സ്യത്തൊഴിലാളികള്‍ സഹായം അഭ്യര്‍ത്ഥിച്ചുള്ള വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണ് സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തിയത്. താമസ സ്ഥലത്തെത്തിയായിരുന്നു സ്‌പോണ്‍സറുടെ ഭീഷണി. വെള്ളവും ഭക്ഷണവും പാചകവാതകവും നല്‍കില്ലെന്നും മൊബൈല്‍ ബന്ധം വിച്ഛേദിക്കുമെന്നുമാണ് ഭീഷണി.
വിസയുടെ ബാക്കി തുക നല്‍കിയില്ലെങ്കില്‍ നാട്ടിലേക്ക് വിടില്ലെന്നും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കില്ലെന്നും ഭീഷണിപ്പെടുത്തിയതായി തൊഴിലാളികള്‍ പറയുന്നു.
ഇന്ത്യന്‍ എംബസിയില്‍ നിന്നും വിളിച്ച് സ്‌പോണ്‍സറുടെ വിശദാംശങ്ങള്‍ തേടിയെങ്കിലും പിന്നീട് മറുപടി ലഭിച്ചില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മത്സ്യബന്ധന വിസയില്‍ പോയ 19 മലയാളികള്‍ കൊറോണ ഭീതിയെ തുടര്‍ന്നാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഇറാനിലെ ഒറ്റമുറിയില്‍ കഴിയുന്നത്.
തിരുവനന്തപുരത്തെ വിഴിഞ്ഞം, പൊഴിയൂര്‍, മരിയനാട് മേഖലകളിലുള്ളവരാണ് ഇവര്‍. മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു കത്തയച്ചിട്ടുണ്ട്.
Story Highlights: Corona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here