മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം; പാർപ്പിട പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കേരളത്തിൻ്റെ സേനയായി മാറിയ മത്സ്യതൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളി പാർപ്പിട പുനരധിവാസ പദ്ധതിയായ പുനർഗേഹത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓഖി ദുരന്തബാധിതരായ മത്സ്യതൊഴിലാളികൾക്ക് സൗജന്യമായി 120 എഫ്ആർപി മത്സ്യബന്ധന യൂണിറ്റുകളും വിതരണം ചെയ്തു.
സർക്കാരിൻ്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിന് പിന്നാലെയാണ് മത്സ്യത്തൊഴിലാളികൾക്കായി പുനർഗേഹം പാർപ്പിട പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18685 കുംടുംബങ്ങളെ പുനരധിവസിപ്പിക്കും. മൂന്ന് ഘട്ടങ്ങളായാണ് പുനർഗേഹം നടപ്പാക്കുക.
ഒരു വീട്ടിൽ തന്നെയുള്ള ഒന്നിലധികം കുടുംബങ്ങളെ വ്യത്യസ്ത കുടുംബങ്ങളായി പരിഗണിച്ച് വീട് നിർമിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി ആധാരങ്ങൾ കൈമാറി.
2450 കോടി രൂപയാണ് പുനർഗേഹത്തിനായി സർക്കാർ അനുവദിച്ചത്. 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും,1052 കോടി രൂപ ഫിഷറിസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്നും ഉൾപ്പെടുത്തി.
2022 നകം പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ചടങ്ങിൽ 120 എഫ്ആർപി മത്സ്യ ബന്ധന യൂണിറ്റുകളുടെ വിതരണവും നടന്നു. 32 അടി യാനം, മികച്ച ശേഷിയുള്ള ഔട്ട്ബോഡ് എൻജിൻ, ചൂണ്ടകൾ, വലകൾ, ജിപിഎസ് അടക്കമുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങളോടും കൂടിയതാണ് ഓരോ യൂണിറ്റും. മേഖലയിൽ നിന്നുള്ള വിദ്യാർത്ഥിനികൾക്ക് സൗജന്യ സൈക്കിളുകളും വിതരണം ചെയ്തു.
Story Highlights: Fishermen house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here