കശ്മീരിലെ സുപ്രധാന സുരക്ഷാ വിവരങ്ങൾ ചോർത്തി നൽകി; പാക് ചാരൻ അറസ്റ്റിൽ
ജമ്മു കശ്മീരിലെ സുപ്രധാന സുരക്ഷാ വിവരങ്ങൾ ചോർത്തി നൽകിയ പാക് ചാരൻ അറസ്റ്റിൽ. ജമ്മുവിലെ സാംബയിലുള്ള തരോർ ഗ്രാമത്തിൽ താമസിക്കുന്ന പങ്കജ് ശർമ എന്നയാളാണ് പിടിയിലായത്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയ്ക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ഇയാൾ ബുധനാഴ്ചയാണ് അറസ്റ്റിലായത്. ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുത്ത ഇയാളെ ത്രിക്കുട്ട നഗർ പൊലീസിന് കൈമാറിയിട്ടുണ്ട്.
ജമ്മു, സംബ, കത്വ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രധാന സുരക്ഷാ സംവിധാനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇയാൾ ചോർത്തി നൽകിയിരുന്നു. ദേശീയ പാതയിൽ അതിർത്തിയോട് ചേർന്നുള്ള പാലങ്ങളുടെ ചിത്രങ്ങളും ഇയാൾ കൈമാറി. സമൂഹമാധ്യമങ്ങൾ വഴിയാണ് വിവരങ്ങൾ ചോർത്തി നൽകിയിരുന്നത്. ചോദ്യം ചെയ്യലിൽ പങ്കജ് ശർമ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ചാര പ്രവൃത്തിക്ക് പകരമായി തനിക്ക് പണം ലഭിച്ചിരുന്നു എന്നും പങ്കജ് ശർമ വെളിപ്പെടുത്തി. ഇയാളുടെ പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിരവധി തവണ വലിയ ഇടപാടുകൾ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. അകൗണ്ടുകളിൽ നടന്ന ഇടപാടുകളെപ്പറ്റിയും പണം അയച്ചവരെപ്പറ്റിയും അന്വേഷണം പുരോഗമിക്കുകയാണ്.
ഹണി ട്രാപ്പിൽ പെട്ട് പാകിസ്താന് നിർണായക വിവരങ്ങൾ കൈമാറിയ പതിമൂന്ന് നാവിക ഉദ്യോഗസ്ഥർ ഈയിടെ അറസ്റ്റിലായിരുന്നു. 2019 ഓഗസ്റ്റിൽ പാകിസ്താൻ ചാരനായി പ്രവർത്തിക്കുകയും ഭീകര സംഘടനകൾക്ക് ആയുധവും പണവുമുൾപ്പെടെയുള്ള സഹായങ്ങൾ നൽകുകയും ചെയ്ത ബജ്റംഗ്‌ദൾ നേതാവ് ബൽറാം സിംഗ് ഉൾപ്പെടെയുള്ള അഞ്ചു പേർ അറസ്റ്റിലായിരുന്നു.
Story Highlights: Pak Agent Arrested In Jammu, Had Shared Vital Info With His Handlers syas Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here