ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് ; കെഎസ്ഐഡിസി നടപടികള്‍ ആരംഭിച്ചു
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ലെഗസി വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ കെഎസ്ഐഡിസി ആരംഭിച്ചു. പദ്ധതി നടപ്പാകുന്നതിനായുള്ള ടെന്‍ഡര്‍ ഉടനടി ക്ഷണിക്കും. അതേസമയം, കൊച്ചിന്‍ കോര്‍പറേഷന്‍ പദ്ധതി നടപ്പാക്കാനായി സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ ഇരുന്ന 24 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികളില്‍ ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ല.
പ്ലാസ്റ്റിക്, ഭക്ഷ്യാവശിഷ്ടങ്ങള്‍, തെര്‍മോകോള്‍ ഉള്‍പ്പെടെ ഒരു ലക്ഷം ടണ്‍ വരുന്ന മാലിന്യ കൂമ്പാരമാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഉള്ളത്. ഉറവിടത്തില്‍ തന്നെ ഇത്തരം മാലിന്യങ്ങള്‍ വേര്‍തിരിക്കണമെന്നായിരുന്നു മേല്‍നോട്ട സമിതിയുടെ നിര്‍ദേശം. ഈ നിര്‍ദേശം കൃത്യമായി നടപ്പാകാത്തതാണ് പ്ലാന്റിലെ തീപിടുത്തത്തിന്റെ പ്രധാന കാരണമെന്നും മേല്‍നോട്ടസമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് ലെഗസി വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി നടപ്പാകുന്നതിനുള്ള ടെന്‍ഡര്‍ കോര്‍പറേഷന്‍ ക്ഷണിച്ചത്. ടെന്‍ഡറില്‍ പങ്കെടുത്തത് തമിഴ്‌നാട് ആസ്ഥാനമായി ഒരു സ്വകാര്യ കമ്പനി മാത്രമായിരുന്നു. ഒരു മീറ്റര്‍ മാലിന്യം നീക്കം ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടത് 520 രൂപയാണ്. എന്നാല്‍ ഭരണ -പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ടെന്‍ഡര്‍ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനം എടുക്കു എന്ന് മേയര്‍ വ്യക്തമാക്കി.
എന്നാല്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ പഴയ ടെന്‍ഡര്‍ ഇനി ചര്‍ച്ചയാകില്ല. നിലവില്‍ പദ്ധതി നടപ്പാക്കാനുള്ള ചുമതല കെഎസ്ഐഡിസിക്കാണ് നല്‍കിയിരിക്കുന്നത്. ഉത്തരവ് വന്നപിന്നാലെ പുതിയ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കെഎസ്‌ഐഡിസി. മാലിന്യ നിര്‍മാര്‍ജന മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ള കമ്പനികള്‍ക്ക് മാത്രമായിരിക്കും ടെന്‍ഡര്‍ യോഗ്യത ലഭിക്കുക. അതേസമയം പദ്ധതിയുടെ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തത് കോര്‍പറേഷനിലെ യുഡിഎഫ് വിഭാഗത്തില്‍ പൊട്ടിത്തെറികള്‍ക്ക് വഴിവച്ചിട്ടുണ്ട്.
Brahmapuram sewage treatment plant, KSIDC initiated proceedings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here