യെസ് ബാങ്ക് സ്ഥാപകൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ
യെസ് ബാങ്ക് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സ്ഥാപകൻ റാണാ കപൂർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ. റാണാ കപൂറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുംബൈ ഓഫീസിലെത്തിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണെന്നാണ് വിവരം. കള്ളപ്പണം വെളുപ്പിച്ച കേസിൽ നേരത്തെ തന്നെ റാണാ കപൂറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇഡിയുടേതായി പുറത്ത് വന്നിരുന്നു. മുൻപ് ഇയാളുടെ മുംബൈയിലെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.
Read Also: യെസ് ബാങ്ക് അക്കൗണ്ടുകൾ ഉടൻ മാറ്റണം; നിക്ഷേപകർക്ക് അറിയിപ്പ്
യെസ് ബാങ്ക് പുനരുദ്ധാരണം എസ്ബിഐയ്ക്ക് 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള വിധത്തിൽ നടത്താൻ തീരുമാനമായിട്ടുണ്ട്. ഇതിനായി തയാറാക്കിയ കരട് നിർദേശത്തിൽ എസ്ബിഐ പൊതുജനാഭിപ്രായം ആരാഞ്ഞു. യെസ് ബാങ്കിൽ നടന്ന ക്രമക്കേടുകൾ ഏതൊക്കെ വിധത്തിലായിരുന്നുവെന്നത് സംബന്ധിച്ച പ്രാഥമിക ധാരണ ഇതിനകം സിബിഐയും ഇഡിയും രൂപപ്പെടുത്തിക്കഴിഞ്ഞു. അനിൽ അംബാനി ഗ്രൂപ്പ്, ഡിഎച്ച്എഫ്എൽ, ഐഎൽഎഫ്എസ്, വോഡാഫോൺ എന്നീ കോർപറേറ്റ് സ്ഥാപനങ്ങൾക്ക് നൽകിയ വായ്പകളാണ് യെസ് ബാങ്കിന്റെ തകർച്ചയ്ക്ക് കാരണമായത്. വായ്പകൾ അനുവദിച്ചതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു.
അതേസമയം, പണ ഇടപാടുകൾക്ക് യെസ് ബാങ്ക് വിവരങ്ങൾ നൽകിയിട്ടുള്ളവർ ഉടൻ മാറ്റി നൽകണമെന്ന മുന്നറിയിപ്പുമായി മ്യൂച്വൽ ഫണ്ട് കമ്പനികളും ബ്രോക്കിംഗ് ഹൗസുകളും രംഗത്തെത്തി. യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് പിന്നാലെയാണിത്. ഓഹരി ബ്രോക്കർമാർ യെസ് ബാങ്ക് അക്കൗണ്ടിലൂടെയുള്ള ഇടപാടുകൾ ഇതിനോടകം നിർത്തിവച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് മാറ്റാൻ കാലതാമസം എടുക്കുന്നതിനാൽ നിക്ഷേപം തിരിച്ചെടുക്കുന്ന നിക്ഷേപകരോട് അക്കൗണ്ട് മാറ്റി നൽകാൻ ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ടും അറിയിപ്പ് നൽകിയിട്ടുണ്ട്. കൊട്ടക് മ്യൂച്വൽ ഫണ്ടും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകി.
yes bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here