കോയമ്പത്തൂരിൽ മുസ്ലിം പള്ളിക്ക് നേരെ ബോംബേറ്: വിഎച്ച്പി, ബിജെപി പ്രവർത്തകർ പിടിയിൽ
കോയമ്പത്തൂരിലെ മുസ്ലിം പള്ളിക്ക് നേര ബോംബെറിഞ്ഞ സംഭവത്തിൽ വിഎച്ച്പി, ബിജെപി പ്രവർത്തകർ പിടിയിൽ. മാർച്ച് അഞ്ചിനാണ് ഇവർ പള്ളിക്ക് നേരെ ബോംബെറിഞ്ഞത്. ബിജെപി പ്രവർത്തകനായ പാണ്ടി (41), വിശ്വ ഹിന്ദു പരിഷത് പ്രവർത്തകൻ അഖിൽ (23) എന്നിവരാണ് പിടിയിലായത്.
മാർച്ച് അഞ്ചിന് പുലർച്ചെ 1 മണിക്കായിരുന്നു സംഭവം. കോയമ്പത്തൂരിലെ വേദാമ്പൽ നഗറിലുള്ള ഹിദായത്തുൽ സുന്നത്ത് ജമാഅത്ത് പള്ളിയുടെ മുൻ ഗേറ്റിലേക്ക് ഇവർ പെട്രോൾ ബോംബുകൾ വലിച്ചെറിയുകയായിരുന്നു. ബോംബുകൾ പൊട്ടാതിരുന്നതു കൊണ്ട് ആർക്കും പരുക്ക് പറ്റിയിരുന്നില്ല. തുടർന്ന് ജമാഅത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകി. മൂന്ന് വ്യത്യസ്ത സംഘങ്ങളായി പൊലീസ് പ്രതികളെ പിടികൂടാനിറങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. ഇവരിൽ നിന്ന് രണ്ട് ബൈക്കുകളും പെട്രോൾ ബോംബുണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കളും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഹിന്ദു മുന്നണി ഭാരവാഹി ആനന്ദിനു നേരെ ഉണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് തങ്ങൾ പെട്രോൾ ബോംബ് എറിഞ്ഞതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. തങ്ങൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ആലോചനയിലായിരുന്നു എന്നും അവർ പറഞ്ഞു.
മാർച്ച് നാലിനാണ് ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറി ആയ മദുക്കരൈ ആനന്ദ് ആക്രമിക്കപ്പെടുന്നത്. ബിജെപി സംഘടിപ്പിച്ച സിഎഎ അനുകൂല ധർണയിൽ പങ്കെടുത്ത് മടങ്ങി വരവെ രണ്ട് മോട്ടോർ ബൈക്കുകളിൽ എത്തിയ സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് കമ്പികൾ കൊണ്ടായിരുന്നു ആക്രമണം. തലക്ക് പരുക്കേറ്റ ആനന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Story Highlights: Coimbatore police arrest 2 bjp vhp members for hurling petrol bomb at mosque
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here