സ്പീക്കർ നിശ്ചയിക്കുന്ന ദിവസം വിശ്വാസം തെളിയിക്കാൻ തയ്യാറെന്ന് കമൽനാഥ്

സ്പീക്കർ നിശ്ചയിക്കുന്ന ദിവസം വിശ്വാസം തെളിയിക്കാൻ തയ്യാറെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ കമൽനാഥ്, ഗവർണർ ലാൽജി ടണ്ഠനെ സന്ദർശിച്ചു. ഭരണം അസ്ഥിരപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്നും കുതിരക്കച്ചവടം തടയണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കമൽനാഥിന്റെ ശുപാർശയിൽ ആറ് മന്ത്രിമാരെ ഗവർണർ പുറത്താക്കി.
കമൽനാഥ് സർക്കാർ സുരക്ഷിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ആവർത്തിച്ച് അവകാശപ്പെടുന്നു. ഗവർണർ ലാൽജി ടണ്ഠനെ കാണാനെത്തവേ മുഖ്യമന്ത്രി കമൽനാഥ് മാധ്യമങ്ങൾക്ക് നേരെ വിജയചിഹ്നം കാട്ടി. അടുത്ത തിങ്കളാഴ്ച തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് ഗവർണറെ അറിയിച്ചു. പക്ഷേ വിമത എം.എൽ.എമാരെ ബിജെപിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്ന് ഗവർണർക്ക് കൈമാറിയ കത്തിൽ കമൽനാഥ് ആവശ്യപ്പെട്ടു.
മധ്യപ്രദേശിൽ കൊറോണയില്ല. പക്ഷേ രാഷ്ട്രീയത്തിൽ വൈറസ് ബാധിച്ചിരിക്കുകയാണെന്ന് കമൽനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് പോയത് എന്തിനെന്ന് അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളൂ എന്നും കമൽനാഥ് പറഞ്ഞു. അതേസമയം, ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here