മധ്യപ്രദേശ് പ്രതിസന്ധി: അമിത് ഷായ്ക്ക് കമൽനാഥിന്റെ കത്ത്

മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ കത്ത്. 22 വിമത എംഎൽഎമാരെയും മധ്യപ്രദേശിലെത്തിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. എംഎൽഎമാർക്ക് ഭയമില്ലാതെ സഭയിൽ പങ്കെടുക്കണമെന്നും കത്തിൽ പറയുന്നു. തിങ്കളാഴ്ചയാണ് സഭ തുടങ്ങുന്നത്. അതിനിടെ ആറ് എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിച്ചതായാണ് വിവരം. അതേസമയം രാഷ്ട്രീയ നാടകം തുടരുന്ന മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ വീഴ്ത്താനുള്ള തന്ത്രങ്ങൾക്ക് മൂർച്ചകൂട്ടി സർക്കാർ രൂപീകരണ നീക്കങ്ങൾ ബിജെപി സജീവമാക്കി. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി നേതാക്കൾ ഗവർണർ ലാൽജി ടണ്ഠനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. ഇതിനിടെ, കൊവിഡ് 19 മറയാക്കി ബജറ്റ് സമ്മേളനം നീട്ടാൻ കോൺഗ്രസ് നീക്കം തുടങ്ങി.
Read Also: മധ്യപ്രദേശ് ബിജെപിയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി തർക്കം
ഇരുപത്തിരണ്ട് എംഎൽഎമാർ രാജിവച്ചതോടെ കമൽനാഥ് സർക്കാർ ന്യൂനപക്ഷമായെന്ന് ബിജെപി നേതാക്കൾ ഗവർണർ ലാൽജി ടണ്ഠനെ അറിയിച്ചു. തിങ്കളാഴ്ച തന്നെ വിശ്വാസം തെളിയിക്കാൻ മുഖ്യമന്ത്രി കമൽനാഥിന് നിർദേശം നൽകണം. നടപടിക്രമങ്ങൾ വീഡിയോയിൽ ചിത്രീകരിക്കണമെന്നും ആവശ്യപ്പെട്ടു. സ്പീക്കർ നിശ്ചയിക്കുന്ന ദിവസം വിശ്വാസം തെളിയിക്കാൻ തയാറെന്ന് കമൽനാഥ് ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ, ബംഗളൂരുവിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന വിമത എംഎൽഎമാരെ മോചിപ്പിക്കണമെന്ന് വ്യവസ്ഥ വച്ചു. വിമതരുടെ രാജി സ്പീക്കർ എൻ പി പ്രജാപതി സ്വീകരിച്ചിട്ടില്ല. വിമത എംഎൽഎമാർ നേരിൽ ഹാജരാകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉചിതമായ സമയത്ത് ഹാജരാക്കാമെന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. ഇതിനിടെ, ജ്യോതിരാദിത്യ സിന്ധ്യയെ രാമായണത്തിലെ വിഭീഷണനോട് മുൻമുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ ഉപമിച്ചു. കമൽനാഥ് രാവണനാണെന്നും ലങ്ക ചുട്ടെരിക്കാൻ വിഭീഷണനെ ആവശ്യമുണ്ടെന്നായിരുന്നു ശിവ് രാജ് സിംഗ് ചൗഹാന്റെ പരാമർശം.
madhyapradesh, congress, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here