മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദുരൂഹ മരണങ്ങൾ : അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും
കോട്ടയത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദുരൂഹ മരണങ്ങളിൽ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. അന്തേവാസികൾക്ക് നൽകിയ മരുന്നിന്റെ അപാകതയാകാം മരണങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. നെടുംകുന്നം സഞ്ജീവനി കേന്ദ്രത്തിലെയും, കുറിച്ചി ജീവൻ ജ്യോതിയിലെയും പതിനൊന്ന് അന്തേവാസികളാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ചങ്ങനാശേരി പുതുജീവൻ ട്രസ്റ്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലെ മൂന്ന് മരണങ്ങൾക്ക് പുറമെ, നെടുംകുന്നം സഞ്ജീവനിയിലെ അഞ്ച് മരണങ്ങളിലും, കുറിച്ചി ജീവൻ ജ്യോതിയിലെ മൂന്ന് മരണങ്ങളിലുമാണ് ജില്ലാ ഭരണകൂടം അന്വേഷണം നടത്തിയത്. ജില്ലാ മെഡിക്കൽ ഓഫിസറുടെ കണ്ടെത്തലുകൾ പഠിച്ച് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു തയ്യാറിക്കിയ അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നൽകുന്ന റിപ്പോർട്ടിൽ മൂന്നിടങ്ങളിലും ഉപയോഗിച്ചിരുന്ന മരുന്നിന്റെ അപാകതയാകാം മരണത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനമാണ് ഉള്ളത്.
മരിച്ച പതിനൊന്ന് അന്തേവാസികളും കഴിച്ച അമിസൾപ്രൈഡ് എന്ന മരുന്നിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഗോൾഡ് പ്രൈഡ് 200 എന്ന ബ്രാൻഡിന്റെ 2019 ഒക്ടോബർ ബാച്ചിലാണ് അപാകതയുണ്ടെന്ന് സംശയിക്കുന്നത്. സഞ്ജീവനിയിലെയും, ജീവൻ ജ്യോതിയിലെയും പതിനൊന്ന് അന്തേവാസികൾ ആശപത്രിയിലുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം ഉണ്ടായേക്കും.
Story Highlights- Deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here