ഡോക്ടർക്ക് കൊവിഡ് 19: വി മുരളീധരനൊപ്പം ഉന്നതതല യോഗത്തിൽ പങ്കെടുത്തുവെന്ന് വിവരം
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അതിജാഗ്രത നടപടികളുമായി അധികൃതർ. ഡോക്ടർമാരുൾപ്പെടെ 76 പേരോട് വീട്ടിൽ നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി. നിരീക്ഷണത്തിൽ പോയവരിൽ മെഡിക്കൽ സൂപ്രണ്ടുമുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി. റേഡിയോളജി ലാബ് അടച്ചിടില്ല. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഡോക്ടറുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തിറക്കും.
Read Also: തൃശൂരിൽ കൊവിഡ് 19 സംശയിച്ച് ഡോക്ടറെ വീട്ടിൽ പൂട്ടിയിട്ടു
മാർച്ച് ഒന്നിന് സ്‌പെയിനിൽ നിന്ന് മടങ്ങിയെത്തിയ ഡോക്ടർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും നാല് ദിവസം നിരീക്ഷണത്തിൽ കഴിയാൻ ആന്റി ഇൻഫക്ഷൻ കൺട്രോൾ സെൽ നിർദേശിച്ചിരുന്നു. എന്നാൽ 2,7, 11 തിയതികളിൽ ഇയാൾ ആശുപത്രിയിലെത്തി. റേഡിയോളജി വിഭാഗത്തിലെ ഡോക്ടറായ ഇയാൾ മറ്റ് മൂന്ന് ഡോക്ടർമാരുമായി അടുത്തിടപഴകിയിട്ടുണ്ട്. അവർ നിരീക്ഷണത്തിലാണ്. കൂടാതെ മെഡിക്കൽ സുപ്രണ്ട് ഡോക്ടർമാരുൾപ്പടെ നിരവധി ജീവനക്കാരുമായി വ്യക്തിപരമായി സമ്പർക്കം പുലർത്തി. അവരും അവരുടെ കുടുംബാംഗങ്ങളുൾപ്പെടെ 76 പേർ വീട്ടിലെ നിരീക്ഷണത്തിൽ കഴിയണമെന്ന് ഉന്നതതല യോഗത്തിന് ശേഷം ശ്രീചിത്ര അധികൃതർ നിർദ്ദേശം നൽകി.
അടിയന്തര ശസ്ത്രക്രിയകൾക്ക് മാറ്റമില്ല. എന്നാൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവച്ചു. റേഡിയോളജി ലാബ് അടച്ചിടില്ല. ഡോക്ടറുടെ ക്യാബിൻ അണുവിമുക്തമാക്കും. ഇയാൾ രോഗികളുമായി അടുത്തിടപഴകിയിട്ടില്ലെന്നും രോഗവിവരങ്ങളും പരിശോധന ഫലങ്ങളും ഓൺലൈനായി നൽകുന്നത് കാരണം അങ്ങനെയും രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. കേന്ദ്ര മന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ ശനിയാഴ്ചശ്രീചിത്രയിൽ നടന്ന ഉന്നതതല യോഗത്തിൽ ഈ ഡോക്ടർ പങ്കെടുത്തിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് മന്ത്രി ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. മെഡിക്കൽ സൂപ്രണ്ടും 25 ഡോക്ടർമാരും നഴ്‌സ് ഉൾപ്പെടെയുള്ള ജീവനക്കാരും നിരീക്ഷണത്തിലാകുന്നതോടെ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുമോയെന്ന ആശങ്ക നിലനിൽക്കുന്നു.
coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here