കൊവിഡ് 19; നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സർക്കാർ

കൊറോണയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സർക്കാർ. നിരന്തര ജാഗ്രതാ നിർദേശങ്ങൾ അവഗണിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് സർക്കാർ കടന്നത്.
സാമൂഹ്യവ്യാപനം തടയുന്നതിനായാണ് ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ ഒഴിവാക്കണമെന്നു ആരാധനാലയങ്ങൾക്കുൾപ്പടെ സർക്കാർ നിർദേശം നൽകിയത്. നിർദേശം ലംഘിച്ച ചില ആരാധനാലയങ്ങൾക്ക് ഇന്നലെ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിപ്പെട്ടതോടെയാണ് കർശന നടപടികളിലേക്ക് സർക്കാർ കടന്നത്.
നൂറിലധികം ആളുകൾ പങ്കെടുത്ത പൂജ സംഘടിപ്പിച്ചതിന് ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീസ് ഓഫീസർ എം രവികുമാറിനെതിരെ പൊലീസ് കേസെടുത്തു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. കണ്ണൂർ തളിപ്പറമ്പ് തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലും നിരവധി ആളുകൾ പങ്കെടുത്തു. ഉത്സവ കമ്മിറ്റിക്കെതിരെയും, ഉത്സവത്തിൽ പങ്കെടുത്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കളക്ടറുടെ ഉത്തരവ് ലംഘിച്ച് 40 മണിക്കൂർ ആരാധന നടത്തിയതിന് തൃശൂർ ഒല്ലൂർ സെന്റ് ആന്റണീസ് പള്ളി അധികൃതർക്കെതിരെയും കേസെടുത്തു. വെള്ളിയാഴ്ച രാവിലെ 9ന് തുടങ്ങിയ 40 മണിക്കൂർ ആരാധന ഇന്ന് ഉച്ചയോടെ പൊലീസ് എത്തിയതിനു ശേഷമാണ് നിർത്തിയത്.
അതേസമയം, ഇന്നലെ തിരുവനന്തപുരം മലയിൻകീഴ് ക്ഷേത്രത്തിൽ നടന്ന ആറാട്ട് ഘോഷയാത്രയിൽ ഇരുനൂറിലധികം ആളുകളാണ് പങ്കെടുത്തത്. പിന്നീട് പൊലീസ് ഇടപെട്ട് ആൾക്കൂട്ടത്തെ പിരിച്ചു വിട്ടെങ്കിലും ആർക്കുമെതിരെ കേസെടുത്തില്ല. കൊറോണ വൈറസ് പ്രതിരോധ മുന്നറിയിപ്പ് അവഗണിച്ച പ്രവാസിക്കെതിരെയും പൊലീസ് കേസെടുത്തു. വയനാട് തരുവണ സ്വദേശി നിസാമുദ്ദീനെതിരെയാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്. ഇയാൾ ഈ മാസം 10ന് അബുദാബിയിൽ നിന്നെത്തിയെങ്കിലും 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിഞ്ഞില്ല. ആശുപത്രികളിൽ ഐസൊലേഷനിൽ നിന്ന് ചാടിപ്പോകുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.
Story highlight: government, will take strict action, against those who violate the law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here